സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
ഹൈദരാബാദ്: നിർമാണ ആവശ്യങ്ങൾക്കായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഹൈദരാബാദിലെ മേഡ്‌ചലിലെ ദാബിൽപൂരിലാണ് അപകടം. സ്‌കൂൾ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമാൻ (14), ഇർഫാൻ (12) എന്നിവരാണ് മരിച്ചത്.
ഇസ്‌കോൺ ക്ഷേത്രത്തിന് സമീപം നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ നീന്തിക്കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിന് വഴിവെച്ചത്. കുട്ടികൾ മുങ്ങിപ്പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് മരണം
അതേസമയം മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ദേഗ്ലൂർ നാക്കയിലും അപകടം സംഭവിച്ചു. ഡ്രെയിനേജ് നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ നീന്താനിറങ്ങിയ നാല് കുട്ടികളാണ് മരിച്ചത്.
ഇസ്‍ലാംപുര സ്വദേശികളായ മുഹമ്മദ് ഫുർഖാൻ (18), മുഹമ്മദ് അലി (13), മുഹമ്മദ് റെഹാൻ (11), മുഹമ്മദ് അദ്നാൻ (8) എന്നിവരാണ് മരിച്ചത്.
സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കുഴികൾ അശ്രദ്ധമായി ഉപേക്ഷിക്കുന്ന കരാറുകാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ട് സംഭവങ്ങളിലും അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. നിർമാണ മേഖലയിലെ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."