കുവൈത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കമ്പനി ഫണ്ട് മോഷ്ടിച്ച ലെബനീസ് പൗരൻ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ നിന്ന് 1,64,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ ലെബനീസ് പൗരൻ പടിടിയിൽ. കമ്പനിയുടെ ജനറൽ മാനേജർ പദവി ദുരുപയോഗം ചെയ്ത് കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അതീവ രഹസ്യമായി തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാജ ഇൻവോയ്‌സുകൾ നിർമ്മിച്ച് നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ പണം തട്ടിയെടുത്താണ് ഇയാൾ ക്രമക്കേട് നടത്തിയത്.
കമ്പനിയിൽ നടന്ന ആഭ്യന്തര സാമ്പത്തിക ഓഡിറ്റിംഗിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തുടർന്ന് കമ്പനിയുടെ ലീഗൽ പ്രതിനിധി മൈദാൻ ഹവാലി പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം സ്വന്തം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയും ബാക്കി പണം ജന്മനാട്ടിലേക്ക് കടത്തുകയും ചെയ്തതായി ഇയാൾ മൊഴി നൽകി. കൂടാതെ തനിക്കും കുടുംബാംഗങ്ങൾക്കുമായി മൂന്ന് ആഡംബര വാഹനങ്ങൾ വാങ്ങാനും ഈ തുക ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്പനികളിലെ സാമ്പത്തിക സുതാര്യത ഉറപ്പാക്കാൻ കർശനമായ ഓഡിറ്റിംഗും മേൽനോട്ടവും വേണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ വൈകുന്നത് കമ്പനികളുടെ അലംഭാവം മൂലമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് പ്രോസിക്യൂട്ടർമാരുടെ പരിഗണനയിലാണ്.
kuwait authorities arrest a lebanese national in connection with a major financial fraud involving company funds worth millions. the case highlights rising concerns over corporate embezzlement, financial crimes, and stricter regulatory actions across kuwait’s business sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."