'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി
ന്യൂഡൽഹി: തലസ്ഥാനത്തെ നടുക്കിയ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകത്തിൽ പ്രതി രാഹുൽ മീണ (23) കുറ്റസമ്മതം നടത്തി. മോഷണശ്രമത്തിനിടെ പെൺകുട്ടി പണം നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. ഐഐടി ബിരുദധാരിയും സിവിൽ സർവീസ് ഉദ്യോഗാർത്ഥിയുമായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്.
വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ കാണാപാഠം
വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന രാഹുലിന് അവിടുത്തെ നാല് തട്ടിലുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു.പെൺകുട്ടിയുടെ അമ്മ പണം നൽകാനായി വിളിച്ചുവെന്ന് കള്ളം പറഞ്ഞാണ് ഇയാൾ വീട്ടിനുള്ളിൽ കയറിയത്. മാതാപിതാക്കൾ ജിമ്മിൽ പോയ സമയം നോക്കി കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു നീക്കം.
റൂഫ് ടോപ്പിലെ മുറിയിലിരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടിയോട് പ്രതി പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ലാമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. പീഡനത്തിന് ശേഷം മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ക്രൂരത
പെൺകുട്ടിയുടെ ശരീരത്തിൽ അതിക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കൈകാലുകളിൽ നിരവധി മുറിവുകളും മൂക്കിന് ഒടിവും കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതി ഒരു 'സീരിയൽ ക്രിമിനൽ'
രാഹുൽ മീണയെ പിടികൂടാൻ വീട്ടിലെ പൊലിസ് ഇയാളുടെ സ്വദേശമായ ആൾവാറിലെത്തിയപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഡൽഹിയിലേക്ക് തിരിക്കുന്നതിന് തലേദിവസം രാത്രി തന്റെ പരിചയക്കാരന്റെ ഭാര്യയെ ഇയാൾ ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുകയാണ്.
ബുധനാഴ്ച നടന്ന കൊലപാതകത്തിന് പിന്നാലെ ദ്വാരകയിലെ ഹോട്ടലിൽ നിന്നാണ് പൊലിസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഡൽഹി കോടതി നാല് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ പ്രതി യാതൊരുവിധ കുറ്റബോധവും പ്രകടിപ്പിക്കുന്നില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണോ കൊലപാതകത്തിന് പിന്നിലെന്ന് വിശദമായി അന്വേഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."