വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരികൈമാറ്റത്തില്‍ സി.പി.എമ്മിന് ഒരു നിലപാടേയുളളു എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. എല്ലാവരും ചേര്‍ന്ന് കമ്മിറ്റികളില്‍ ആലോചിച്ചെടുത്ത തീരുമാനമാണ് പാര്‍ട്ടിയുടേത്. ഇ.പി ജരാജന്‍ പറഞ്ഞത് ശ്രദ്ധിച്ചില്ലെന്നും താന്‍ പറയുന്നത് സി.പി.എം നിലപാടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
വിഴിഞ്ഞം കേരളത്തിന്റെ പുരോഗതിക്ക് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അത് പൊതുമേഖലയുടെ പൊതുനിയന്ത്രണത്തില്‍ നിലനിര്‍ത്തണം. അതില്‍ വ്യത്യസ്തമായ സമീപനങ്ങള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാടുകളെ സി.പി.എം വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി സംബന്ധിച്ച സി.പി.എം നിലപാടില്‍ കടുത്ത വിയോജിപ്പുമായി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. നിലപാടെടുക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് യു.ഡി.എഫിന് നല്‍കാനേ വിവാദം ഉപകരിക്കൂവെന്നുമാണ് ഇ.പിയുടെ നിലപാട്. വിഴിഞ്ഞത്ത് എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം വിസ്മരിക്കപ്പെടുമെന്നും ദേശാഭിമാനി പത്രത്തിന്റെ നിലപാടായിരുന്നു ശരിയെന്നുമാണ് ഇ.പി. പറയുന്നത്
സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുന്നു
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ സി.പി.എമ്മിന് തന്നെ തിരിച്ചടിയായി. മുഖ്യമന്ത്രി വി.ഡി സതീശനെ നിയമസഭയിലും പുറത്തും പ്രതിരോധത്തിലാക്കാന്‍ സി.പി.എം തൊടുത്ത വിവാദമാണ് തിരിഞ്ഞുകൊത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പിണറായി വിജയന്‍ ആദ്യമായി ഏറ്റെടുത്ത രാഷ്ട്രീയ വിഷയത്തിന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉറച്ച പിന്തുണയും നല്‍കി വരുമ്പോഴാണ് മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന്‍ ആരോപണത്തെ ഒന്നുമല്ലാതാക്കുന്ന രീതിയില്‍ പ്രതികരിച്ചത്.
വിഴിഞ്ഞം പോലുള്ള വികസന പദ്ധതികളില്‍ വിവാദം പാടില്ലെന്ന നിലപാടെടുത്തതിനൊപ്പം ഒരുപടികൂടി കടന്ന് അദാനിയുടെ വിശദീകരണത്തില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു.
അദാനിയുടെ ഓഹരിവില്‍പനയ്ക്ക് എതിരായതിനാലാണ് വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്.അയ്യരെ മാറ്റിയതെന്ന് ആരോപിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പ്രസ്താവന വിവാദം ആളിക്കത്തിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ കഴിഞ്ഞ ദിവസവും പി.കെ ശ്രീമതി ഇന്നലെയും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. സര്‍ക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നാണ് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും തുറന്നടിച്ചത്. പാര്‍ട്ടി വിമതരായി മത്സരിച്ച് ജയിച്ച ടി.കെ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തെറ്റുതിരുത്തിയാല്‍ തിരിച്ചുവരാമെന്ന് പറഞ്ഞ എം.വി ജയരാജന് അത് പിന്‍വലിക്കേണ്ടി വന്നതിന് ശേഷമായിരുന്നു ഈ വിവാദങ്ങളെന്നതും ശ്രദ്ധേയം.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെയുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം കൂടിയ ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ ശക്തമായ തിരിച്ചടി നേരിട്ടിട്ടും കെ.കെ രാഗേഷ് സെക്രട്ടറി സ്ഥാനത്തിരിക്കുന്നതില്‍ വലിയൊരു വിഭാഗത്തിനുള്ള അതൃപ്തിയും ഇപ്പോഴത്തെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി വ്യാപകമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതുവരെ ഇടതുമുന്നണി ചേര്‍ന്നിട്ടില്ല. നിയമസഭയുടെ ഒരു സെഷന്‍ അവസാനിച്ചിട്ടും ഉപനേതാവിനെ തെരഞ്ഞെടുക്കാനായില്ല. ഇക്കാര്യങ്ങളിലെല്ലാം അതൃപ്തി വ്യാപകമാണ്. കണ്ണൂര്‍ ഘടകത്തിലെ ഏതാനും നേതാക്കളാണ് ഇപ്പോള്‍ നേതൃത്വത്തിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുള്ളതെങ്കിലും സംസ്ഥാന വ്യാപകമായി അതൃപ്തരുടെ നിര പുതുചേരിയായി പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുന്നതായാണ് സൂചന. ഓഹരി കൈമാറ്റത്തിനെതിരേ വിഴിഞ്ഞത്ത് വന്‍ പ്രതിഷേധസംഗമം പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം മുനയൊടിക്കുന്ന രീതിയിലായിരുന്നു ഇ.പി ജയരാജന്റെയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും തള്ളിപ്പറയല്‍. ഔദ്യോഗികപക്ഷം ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്നതിലാണ് ആകാംക്ഷയേറുന്നത്.
ഇന്ന് മുതല്‍ മൂന്ന് ദിവസം കേരളത്തിലെ തോല്‍വിയും വരുത്തേണ്ട തിരുത്തലുകള്‍ക്കും രൂപംനല്‍കാന്‍ പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ പാര്‍ട്ടിയിലെ തെറ്റുതിരുത്തലുകള്‍ക്കായി ഓഗസ്റ്റില്‍ വിശാലമായ സംസ്ഥാന കമ്മിറ്റിയും ചേരാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ ധ്രുവീകരണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."