മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പ്: രാമനാട്ടുകര സ്വദേശിക്ക് നഷ്ടമായത് 34 ലക്ഷം രൂപ; യുവതിക്കായി തിരച്ചിൽ
കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വ്യാപാരിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'അഞ്ജന' എന്ന പേരിലുള്ള പ്രൊഫൈൽ വഴിയാണ് യുവതിയെ പരാതിക്കാരൻ പരിചയപ്പെടുന്നത്. മാട്രിമോണിയൽ സൈറ്റിലെ പരിചയം പിന്നീട് വാട്‌സാപ്പിലൂടെയുള്ള സൗഹൃദമായി വളർന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതി തട്ടിപ്പിന് കളമൊരുക്കിയത്. ഓൺലൈൻ നിക്ഷേപങ്ങളിലൂടെ വൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ മാസം മാത്രം 41 തവണകളായാണ് വ്യാപാരി പണം നൽകിയത്. യുവതി അയച്ചുനൽകിയ പ്രത്യേക ലിങ്ക് വഴിയാണ് പണം കൈമാറിയത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ഇരട്ടി ലാഭം ലഭിക്കുമെന്ന് യുവതി വ്യാപാരിയെ വിശ്വസിപ്പിച്ചിരുന്നു.
നിക്ഷേപിച്ച തുകയോ ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം വ്യാപാരി തിരിച്ചറിയുന്നത്. തുടർന്ന് യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ഇയാൾ സൈബർ പൊലിസിനെ സമീപിക്കുകയായിരുന്നു.
"ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്നവർ സാമ്പത്തിക ഇടപാടുകൾക്കായി പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ലിങ്കുകൾ വഴി പണം കൈമാറുന്നത് വലിയ അപകടമാണ്." എന്ന് സൈബർ പൊലിസ് വിഭാഗം മുന്നറിയിപ്പ് നൽകി.
സംഭവത്തിന് പിന്നിൽ വലിയൊരു തട്ടിപ്പ് സംഘം ഉണ്ടോയെന്നും പൊലിസ് പരിശോധിച്ചുവരികയാണ്. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
A businessman from Ramanattukara, Kozhikode, was defrauded of 34 lakh by a woman he met through a matrimonial website. The suspect, who identified herself as Anjana, befriended the man on WhatsApp and lured him into a fraudulent online investment scheme by promising double returns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."