ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ
ദുബൈ: ഇമാറാത്തിലെ ഇ-ബൈക്ക് ഡെലിവറി സേവനത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പുതിയ ഏഴ് മേഖലകളെക്കൂടി പദ്ധതിയുടെ ഭാഗമാക്കിയതോടെ ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ലഭ്യമാകുന്ന മൊത്തം സോണുകളുടെ എണ്ണം 11 ആയി ഉയർന്നു.
ഫെബ്രുവരിയിൽ നാല് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ഈ വിപുലീകരണം.
പുതിയ മേഖലകൾ ഏതൊക്കെ?
അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബൈ MEDIA സിറ്റി, ജുമൈറ ലേക്സ് ടവേഴ്‌സ് (JLT), ദുബൈ മറീന എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ഏഴ് കേന്ദ്രങ്ങൾ.
നേരത്തെ പൈലറ്റ് ഘട്ടത്തിലുണ്ടായിരുന്ന അൽ കറാമ, അൽ ഹംരിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ നാല് പ്രദേശങ്ങൾക്ക് പുറമെയാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്.
ദുബൈയുടെ വാണിജ്യ-ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030, ഫസ്റ്റ് ആൻഡ് ലാസ്റ്റ്-മൈൽ സ്ട്രാറ്റജി എന്നിവ മുൻനിർത്തിയാണ് നീക്കം. ചെലവ് ചുരുക്കൽ, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കൽ, സുസ്ഥിരത ഉറപ്പാക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
വ്യത്യസ്ത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേക സൈക്ലിംഗ് ട്രാക്കുകളുടെ ലഭ്യത, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്കും റെസ്റ്റോറന്റുകളിലേക്കുമുള്ള സാമീപ്യം, കടകളിൽ നിന്നുള്ള ആവശ്യം എന്നിവ കണക്കിലെടുത്താണ് പുതിയ സോണുകൾ നിശ്ചയിച്ചതെന്ന് ആർടിഎ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ഡെലിവറി കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരീക്ഷണ ഘട്ടത്തിൽ 99 ശതമാനം ഉപഭോക്തൃ സംതൃപ്തിയും 90 ശതമാനത്തിലധികം റൈഡർ സംതൃപ്തിയും രേഖപ്പെടുത്തിയതായി RTA അറിയിച്ചു. ഈ ഘട്ടത്തിൽ ഉയർന്നുവന്ന പ്രവർത്തനപരമായ വെല്ലുവിളികൾ പരിഹരിക്കാൻ വ്യക്തമായ നിയന്ത്രണ സംവിധാനങ്ങളും ലൈസൻസിംഗ് മാനദണ്ഡങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്.
വേഗത്തിൽ വളരുന്ന ദുബൈയിലെ ഡെലിവറി മേഖലയിൽ റോഡ് സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഈ സംയോജിത ചട്ടക്കൂട് സഹായിക്കും.
Dubai's Roads and Transport Authority has expanded its e-bike delivery service to 11 zones, enhancing sustainable last-mile logistics, improving delivery efficiency, and supporting environmentally friendly urban transportation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."