കമാല്‍ മൗല മസ്ജിദ് ക്ഷേത്രമാണെന്ന വാദം രേഖകള്‍ നിരത്തി ഖണ്ഡിച്ച് ചരിത്രകാരി രുചിക ശര്‍മ്മ
ന്യൂഡല്‍ഹി: കമാല്‍ മൗല മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് വിധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ തള്ളി പ്രമുഖ ചരിത്രകാരി ഡോ. രുചിക ശര്‍മ്മ. ഈ സമുച്ചയം ചരിത്രപരമായി ഒരു മസ്ജിദും മഖ്ബറയും മാത്രമാണെന്നും രാജാ ഭോജ് സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമല്ലെന്നും കൊളോണിയല്‍ കാലത്തെ സര്‍വേകളും പേര്‍ഷ്യന്‍ ശിലാശാസനങ്ങളും പുരാവസ്തു റിപ്പോര്‍ട്ടുകളും നിരത്തി അവര്‍ വാദിച്ചു.
നൂറ്റാണ്ടുകളായി ഇത് കമാല്‍ മൗല മസ്ജിദായി നിലനിന്നിരുന്നതാണെന്നും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മുസ്‍ലിംകള്‍ ഇവിടെ സജീവമായി ആരാധന നടത്തിയിരുന്നതാണെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുവെന്നും ഡോ. രുചിക ചൂണ്ടിക്കാട്ടി.
പള്ളി നിലനില്‍ക്കുന്ന ധറില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോണ്‍ മാല്‍ക്കം നടത്തിയ ആദ്യകാല സര്‍വേയില്‍ രാജാ ഭോജുമായി ബന്ധപ്പെട്ട പല ഐതിഹ്യങ്ങളും പറയുന്നുണ്ടെങ്കിലും ഈ നിർമിതിയുമായി അതൊന്നും ബന്ധപ്പെടുത്തുന്നില്ല. 'പടികളോടുകൂടിയ മിംബറുള്ള (പ്രസംഗപീഠം) തകര്‍ന്ന മസ്ജിദ്' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കെട്ടിടത്തില്‍ പഴയ ഹിന്ദു ലിപികള്‍ കണ്ടെത്തിയത് മുന്‍കാല നിർമിതികളുടെ അവശിഷ്ടങ്ങള്‍ പുനരുപയോഗിച്ചതു കൊണ്ടാകാം.
1844ലെ വില്യം കിന്‍കെയ്ഡ് റിപ്പോര്‍ട്ടില്‍ സൂഫി വര്യനായ കമാലുദ്ദീന്‍ മാലവിയുടെ മഖ്ബറയ്ക്ക് സമീപമുള്ള ചെറിയ മസ്ജിദ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തില്‍ 1392ല്‍ ദിലാവര്‍ ഖാന്‍ ഘോരി ഈ മസ്ജിദ് പുനരുദ്ധരിച്ചതായി പേര്‍ഷ്യന്‍ ലിപികളിലുണ്ട്. നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ കമാലുദ്ദീന്‍ മാലവി 1293ലാണ് ധാറിലെത്തുന്നത്. ഇതാണ് പിന്നീട് കമാല്‍ മൗല മസ്ജിദായത്. മിഹ്‌റാബും മിംബറുമുള്ള ഈ നിർമിതി പൂർണമായും മസ്ജിദ് ശൈലിയിലാണ്.
കെട്ടിടത്തെ രാജാ ഭോജുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തിലാണ് ആരംഭിക്കുന്നത്. 1893ല്‍ ധര്‍ സന്ദര്‍ശിച്ച ഓസ്ട്രിയന്‍ ഇന്‍ഡോളജിസ്റ്റ് അലോയിസ് ആന്റണ്‍ ഫ്യൂറര്‍ ഇവിടെ സംസ്‌കൃത ലിപികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതൊരു വിദ്യാഭ്യാസ കേന്ദ്രമായിരുന്നിരിക്കാം എന്ന് ഊഹിച്ചു. അദ്ദേഹത്തിന്റെ വ്യാജ റിപ്പോര്‍ട്ടില്‍ പോലും 'ഭോജ്ശാല' എന്ന പേര് ഇല്ലായിരുന്നു. 1902ല്‍ ഏണസ്റ്റ് ബാണ്‍സ് എന്ന ഉദ്യോഗസ്ഥനാണ് ഇതിനെ 'രാജാ ഭോജ് കാ മദ്രസ' എന്ന് വിളിക്കുന്നത്. ഗവേഷകനായ കെ.കെ ലെലെയുടെ കൃത്യമായ തെളിവുകളില്ലാത്ത വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. ഔദ്യോഗിക രേഖകളില്‍ 'ഭോജ്ശാല' എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1903ല്‍ കമാല്‍ മൗല മസ്ജിദിലെ നാടക ലിപികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണെന്നും ഡോ. രുചിക പറഞ്ഞു. ലണ്ടന്‍ മ്യൂസിയത്തിലുള്ള വിഗ്രഹം രാജാ ഭോജിന്റെ സരസ്വതി വിഗ്രഹമാണെന്ന വാദത്തെയും രുചിക ശര്‍മ്മ എതിര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."