സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍
മുംബൈ: ഹിന്ദുത്വ പ്രചാരകന്‍ വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് പത്തുതവണ മാപ്പപേക്ഷ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. തടവ് ശിക്ഷയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാപ്പപേക്ഷയെന്നും സവര്‍ക്കറുടെ സഹോദര പൗത്രൻ സത്യാകി സവര്‍ക്കര്‍ പൂനെ കോടതിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിന്റെ വിചാരണയിലാണ് സത്യാകി സവര്‍ക്കറുടെ വെളിപ്പെടുത്തല്‍.
2023 മാര്‍ച്ചില്‍ ലണ്ടന്‍ പര്യടനത്തിനിടെ പ്രതിപക്ഷ നേതാവായിരുന്ന രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് സത്യാകി സവര്‍ക്കര്‍ കോടതിയെ സമീപിച്ചത്. കേസില്‍ വാദം നടക്കുന്നതിനിടെയാണ് സവര്‍ക്കറുടെ മാപ്പപേക്ഷയില്‍ നിര്‍ണായക വെളിപ്പെടുത്തലുണ്ടാവുന്നത്. '' സവര്‍ക്കര്‍ പത്തുതവണ മാപ്പപേക്ഷ നല്‍കിയിരുന്നു എന്നത് വാസ്തവമാണ്. മാപ്പപേക്ഷയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ ലഭ്യമാണ്,' സത്യാകി സവര്‍ക്കര്‍ കോടതിയില്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ശിക്ഷിക്കപ്പെട്ട് ഒരുമാസത്തിനുള്ളില്‍ തന്നെ സവര്‍ക്കര്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നതായും സത്യാകി സവര്‍ക്കര്‍ പറഞ്ഞു. മാപ്പപേക്ഷ സമര്‍പ്പിക്കുന്നത് ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഒരു സാധാരണ സംഭവമാണ്. തടവുശിക്ഷ ലഘൂകരിക്കാനും, പുറത്തിറങ്ങാനുമായി നിരവധി തടവുകാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ സവര്‍ക്കര്‍ ഒരിക്കലും ബ്രിട്ടീഷ് സര്‍ക്കാരിന് വിധേയപ്പെടാമെന്ന് തന്റെ മാപ്പപേക്ഷകളില്‍ പറഞ്ഞിട്ടില്ലെന്ന് സത്യാകി സവര്‍ക്കര്‍ അവകാശപ്പെട്ടു. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. പുറത്തിറങ്ങിയാല്‍ സവര്‍ക്കര്‍ വീണ്ടും വിപ്ലവ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നെന്നും, അതിനാല്‍ തന്നെ സവര്‍ക്കറുടെ മാപ്പപേക്ഷകള്‍ ഭരണകൂടം സ്വീകരിച്ചില്ലെന്നും സത്യാകി സവര്‍ക്കര്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം സ്വാതന്ത്ര്യ സമര പോരാളികളായിരുന്ന ഭഗത് സിങ്, രാജ്ഗുരു, ബാടുകേശ്വര്‍ ദത്ത്, അഷ്ഫാകുള്ള ഖാന്‍ എന്നിവര്‍ ഒരിക്കല്‍ പോലും മാപ്പപേക്ഷ നല്‍കിയിരുന്നില്ലെന്നും സത്യാകി സവര്‍ക്കര്‍ കോടതിയില്‍ വെളിപ്പെടുത്തി. കേസില്‍ ജൂലൈ 01ന് വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."