പിഎംശ്രീ പദ്ധതിക്കെതിരെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയില്‍ ചെളിവെള്ളം, ശരീരമാസകലം ചൊറിയുന്നതായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐയുടെ യുവജനവിദ്യാര്‍ഥി സംഘടനകളായ എഐവൈഎഫും എഐഎസ്എഫും നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് മൂന്ന് തവണ ജലപീരങ്കി ഉയോഗിച്ചു. ജലപീരങ്കിയില്‍ ചെളിവെള്ളമാണ് ഉപയോഗിച്ചതെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികളും നേതാക്കളും രംഗത്തെത്തി.
പ്രതിഷേധ മാര്‍ച്ച് നിയമസഭയ്ക്ക് സമീപമെത്തിയപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് മുന്നില്‍ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രതിഷേധക്കാരെ തടഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്.
ജലപീരങ്കി പ്രയോഗത്തിന് പിന്നാലെ ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടതായി നിരവധി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ആദ്യം കട്ട ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് ജലപീരങ്കിയില്‍ നിന്ന് വന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഉപയോഗിച്ച വെള്ളത്തില്‍ മലിനജലമോ കക്കൂസ് മാലിന്യമോ കലര്‍ന്നിട്ടുണ്ടോ എന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു.
പ്രതിഷേധത്തില്‍ പങ്കെടുത്ത തൃശൂര്‍ ഒല്ലൂര്‍ എംഎല്‍എ കെ. രാജന്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും നേരെ പൊലിസ് ഉപയോഗിച്ചത് സാധാരണ വെള്ളമല്ലെന്നും ചൊറിച്ചിലുണ്ടാക്കുന്ന ചെളിവെള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനെ ചൊല്ലി ശക്തമായ രാഷ്ട്രീയ തര്‍ക്കങ്ങളാണ് തുടരുന്നത്. പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വിവാദം ശക്തമായത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും പദ്ധതിക്കായി പ്രാഥമിക വിഹിതം സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കാനുള്ള ആയിരം കോടിയിലധികം രൂപയുടെ സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യത്തില്‍ ഈ തുക അത്യാവശ്യമാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
അതേസമയം, കേരളത്തിന്റെ പാഠ്യപദ്ധതി സ്വയംഭരണാധികാരത്തെയോ മതേതര മൂല്യങ്ങളെയോ ബാധിക്കാത്ത രീതിയില്‍ മാത്രമേ പിഎംശ്രീ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ വിവാദവും പ്രതിഷേധങ്ങളും കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
Clashes broke out during a protest march to the Assembly by CPI's youth and student wings AIYF and AISF, demanding the government withdraw from the PM SHRI scheme. Police used water cannons three times to disperse protesters. Students and leaders alleged that muddy water was used in the water cannons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."