ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്
തെഹ്‌റാന്‍: ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടയില്‍, ഇറാഖി മധ്യസ്ഥതയിലൂടെ അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ ഔദ്യോഗികമായി തള്ളി. താല്‍ക്കാലിക കരാറുകള്‍ക്ക് തങ്ങളില്ലെന്ന നിലപാടിലുറച്ചാണ് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഇറാന്‍ തള്ളിയത്. വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇറാഖി പ്രധാനമന്ത്രി അലി അല്‍-സൈദി നേരിട്ടാണ് സമാധാന ദൂതുമായി തെഹ്റാനിലെത്തിയത്. എന്നാല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി സുരക്ഷിതമാക്കാത്തതും സ്ഥിരപരിഹാരം കാണാത്തതുമായ യാതൊരു താത്കാലിക കരാറിനും തങ്ങള്‍ തയാറല്ലെന്ന് ഇറാനിയന്‍ അധികൃതര്‍ വ്യക്തമാക്കി.
മെയ് മാസത്തില്‍ അധികാരമേറ്റെടുത്ത ശേഷം അല്‍-സൈദി നടത്തുന്ന ആദ്യ ഔദ്യോഗിക ഇറാന്‍ സന്ദര്‍ശനമായിരുന്നു ഇത്. ഉന്നതതല മന്ത്രിതല സംഘത്തോടൊപ്പം എത്തിയ അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, മേഖലയിലെ വികസനങ്ങള്‍, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ചര്‍ച്ച നടത്തി. നേരത്തെ ഒപ്പുവെച്ച കരാറുകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപാരം, ഊര്‍ജ്ജം, ഗതാഗതം, പ്രാദേശിക കാര്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സഹകരണം വേണമെന്ന് ഇരു ഗവണ്‍മെന്റുകളും ആവശ്യപ്പെട്ടു.
ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായും അല്‍-സൈദി കൂടിക്കാഴ്ച നടത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ട്രംപിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഭീഷണി തുടര്‍ന്നാല്‍ ഇറാന്‍ നോക്കിയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. ടെഹ്റാനെയും മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി യാഥാര്‍ത്ഥ്യമായാല്‍, കൂടുതല്‍ വിശാലമായ ഒരു യുദ്ധത്തിന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ ഉണ്ടായാല്‍ ടെല്‍ അവീവിനെ ലക്ഷ്യം വെക്കും. മാത്രമല്ല ബാബ് അല്‍-മന്‍ദബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ യെമനിലെ ഹൂതി സംഘത്തോട് ആവശ്യപ്പെട്ടും യുദ്ധം പ്രാദേശികമായി വ്യാപിപ്പിക്കാന്‍ ടെഹ്റാന്‍ നിര്‍ബന്ധിതരാകുമെന്ന് രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇറാഖ് വഴിയുള്ള സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സൈനികാക്രമണങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ് അമേരിക്ക. ഇറാനില്‍ തുടര്‍ച്ചയായ പതിമൂന്നാം ദിവസവും യു.എസ് സൈന്യം വ്യോമാക്രമണം നടത്തി. സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പുതിയ മിസൈല്‍ ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാനിലെ സൈനിക കമാന്‍ഡ് സെന്ററുകള്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമുദ്ര മേഖലയിലെ ഭീഷണികള്‍ പൂര്‍ണമായി തടയുന്നതിനുമാണ് ഈ ആക്രമണങ്ങളെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഇറാനിലെ അഹ്വാസ് നഗരത്തിന് സമീപമുണ്ടായ യു.എസ് മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹോര്‍മുസില്‍ ആക്രമണം; കപ്പലിന് തീപിടിച്ചു
തെഹ്റാന്‍: തങ്ങളുടെ എണ്ണ വില്‍ക്കുന്നത് തടസപ്പെടുത്തായാല്‍ ആരും എണ്ണവില്‍പന നടത്തില്ലെന്ന് ഇറാന്‍. മൂന്നു എണ്ണ കപ്പലുകള്‍ ഹോര്‍മുസില്‍ തടഞ്ഞതായി ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കുട്ടികളെ കൊല്ലുന്ന അമേരിക്കന്‍ ശത്രുക്കളുടെ വാക്ക് കേട്ട് കപ്പലുകള്‍ ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മൂന്നു കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും ഒരു കപ്പലിന് പൂര്‍ണമായി തീ പിടിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റു രണ്ടു കപ്പലുകള്‍ വഴി മാറി സഞ്ചരിച്ചെന്നും ഇറാന്‍ സൈന്യം പറഞ്ഞു.
iran has rejected a us-backed ceasefire proposal mediated by iraq, warning that continued threats could lead to attacks on tel aviv and disruption of the bab al mandab strait.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."