തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ
ദുബൈ: സൂര്യനുദിക്കുന്നതിന് മുന്നേ അൽ ത്വാർ പാർക്കിലേക്ക് കാറോടിച്ചെത്തുന്ന അഹമ്മദിന്റെ കൈകളിൽ 5 കിലോയോളം വരുന്ന ഭക്ഷണമുണ്ടാകും. അവൻ ശബ്ദമുണ്ടാക്കുമ്പോഴേക്കും പാർക്കിലെ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും കുറ്റിക്കാടുകളിൽ നിന്നും 150-ലധികം തെരുവ് പൂച്ചകൾ പാഞ്ഞെത്തും. വിശപ്പടക്കി, പ്രദേശം വൃത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതാണ് കഴിഞ്ഞ രണ്ട് വർഷമായി അഹമ്മദിന്റെ ദിനചര്യ. പൂച്ചകൾക്കുള്ള ഭക്ഷണത്തിനായി മാത്രം മാസം 5,000 ദിർഹത്തോളമാണ് ഇദ്ദേഹം ചെലവഴിക്കുന്നത്.
എന്നാൽ ദുബൈയിൽ അഹമ്മദ് ഒറ്റയ്ക്കല്ല. വേനൽച്ചൂടിലും വിശപ്പിലും കഷ്ടപ്പെടുന്ന തെരുവ് ജീവികൾക്കായി പ്രതിമാസം 10,000 ദിർഹം വരെ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിച്ച് പരിചരിക്കുന്ന നിരവധി പ്രവാസികളുണ്ട് ഈ നഗരത്തിൽ.
വർഷങ്ങളായി മൃഗസ്നേഹിയായ ജെയിംസ് തന്റെ വീടിനുള്ളിൽ നാല് പൂച്ചകളെ പരിപാലിക്കുന്നതിനൊപ്പം തെരുവിൽ കഴിയുന്ന ജീവികളെയും സംരക്ഷിക്കുന്നു.
"ഒരു മാസം ഏകദേശം 10,000 ദിർഹം ഞങ്ങൾ ഇതിനായി മാറ്റിുവെക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കിടെ പരുക്കേറ്റ ആറോളം പൂച്ചകളെ രക്ഷപ്പെടുത്തി ചികിത്സ നൽകിയതിന് മാത്രം 24,000 ദിർഹത്തോളം ചെലവായി," ജെയിംസ് പറയുന്നു.
തെരുവിൽ നിന്ന് കിട്ടുന്ന ഒരു പൂച്ചയെ ദത്തെടുക്കാൻ സജ്ജമാക്കാൻ രക്തപരിശോധന, വാക്സിനേഷൻ, വന്ധ്യംകരണം (Sterilisation) എന്നിവ അനിവാര്യമാണ്. ചില സാധാരണ ചികിത്സകൾക്ക് 90 ദിർഹം മതിയാകുമെങ്കിൽ അടിയന്തര ശസ്ത്രക്രിയകൾക്കും മറ്റുമായി 4,000 ദിർഹം വരെ ചെലവ് വരാറുണ്ട്.
വാട്‌സ്ആപ്പ് കൂട്ടായ്മയും കരുണയുടെ ശൃംഖലയും
ഈ ജീവകാരുണ്യ പ്രവർത്തകർ ഒരു ഔദ്യോഗിക സംഘടനയുടെയും ഭാഗമല്ല. പകരം 'വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ' വഴിയാണ് വിവരങ്ങൾ കൈമാറുന്നത്. അടിയന്തര സഹായം ആവശ്യമുള്ള പൂച്ചകളുടെ ചിത്രം ഗ്രൂപ്പിൽ വന്നാൽ, സാധാരണ ജോലിക്കാരായ അംഗങ്ങൾ ഉടനടി സഹായത്തിനും വെറ്ററിനറി ബില്ലുകൾ അടയ്ക്കാനുമായി പണം സ്വരൂപിക്കുന്നു.
'വാങ്ങരുത്, ദത്തെടുക്കൂ!'
ആളുകൾ പതിനായിരക്കണക്കിന് ദിർഹം കൊടുത്ത് കടകളിൽ നിന്ന് വംശഗുണമൊത്ത പൂച്ചകളെ വാങ്ങുന്നതിന് പകരം തെരുവ് പൂച്ചകളെ ദത്തെടുക്കാൻ മുന്നോട്ട് വരണമെന്ന് ജെയിംസ് അഭ്യർത്ഥിക്കുന്നു. ചാരിറ്റി ക്ലിനിക്കുകൾ വഴിയുള്ള വന്ധ്യംകരണത്തിന് 150 ദിർഹവും, പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെ മൊത്തം 600-700 ദിർഹം മാത്രമേ ചെലവ് വരൂ.
"ഒരു മനുഷ്യന് ഇത് ചെറിയൊരു പരിശ്രമമായിരിക്കാം, എന്നാൽ ആ ജീവിക്ക് അത് അവരുടെ ജീവിതം മുഴുവനുമാണ്," ജെയിംസ് ഓർമ്മിപ്പിക്കുന്നു.
നൂറുകണക്കിന് പൂച്ചകൾ തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നുണ്ടെന്ന ബോധ്യമാണ് തണൽ മരങ്ങളെപ്പോലെ ഈ മനുഷ്യരെ ദിവസവും ആ തെരുവുകളിലേക്ക് നയിക്കുന്നത്. "ഇവ വെറും തെരുവ് പൂച്ചകളല്ല, എന്റെ സ്വന്തം കുടുംബമാണ്," അഹമ്മദ് പുഞ്ചിരിയോടെ പറയുന്നു.
Expatriates in Dubai are spending up to AED 10,000 every month to feed, rescue, and care for stray cats, highlighting compassion, animal welfare, and community-driven humanitarian efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."