പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി
സംസ്ഥാനത്ത് താലൂക്കുകൾ വ്യാപകമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, കുറഞ്ഞത് 15 പുതിയ താലൂക്കുകളെങ്കിലും രൂപീകരിക്കേണ്ടിവരുമെന്ന് വിലയിരുത്തൽ. ജനസംഖ്യാ വർധനയും ഭരണസൗകര്യങ്ങളും യാത്രാദൂരവും പരിഗണിക്കുമ്പോൾ നിലവിലെ താലൂക്ക് സംവിധാനം കാലാനുസൃതമായി പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് വിവിധ തലങ്ങളിൽ നിന്ന് ഉയരുന്നത്. മിക്ക ജില്ലകളിൽ നിന്നുമായി പുതിയ താലൂക്കുകൾക്കായുള്ള ആവശ്യവും സജീവമാണ്.
ഭരണപരമായി ഒരു താലൂക്കിന് അനുയോജ്യമായ ജനസംഖ്യ 3.5 ലക്ഷത്തോളമാണെന്നാണ് പൊതുവായ കണക്കുകൂട്ടൽ. എന്നാൽ കേരളത്തിലെ 78 താലൂക്കുകളിൽ 28 എണ്ണത്തിലും ജനസംഖ്യ അഞ്ചുലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ട് താലൂക്കുകളിൽ ജനസംഖ്യ പത്തുലക്ഷത്തിലേറെയാണ്. എട്ട് മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള ഒമ്പത് താലൂക്കുകളും ആറ് മുതൽ എട്ട് ലക്ഷം വരെ ജനസംഖ്യയുള്ള പതിമൂന്ന് താലൂക്കുകളും അഞ്ചു മുതൽ ആറ് ലക്ഷം വരെ ജനസംഖ്യയുള്ള നാല് താലൂക്കുകളും സംസ്ഥാനത്തുണ്ട്. ഇത്രയും വലിയ ജനസംഖ്യയ്ക്ക് ഒരൊറ്റ താലൂക്ക് ഓഫിസിനെ ആശ്രയിക്കേണ്ടിവരുന്നത് സേവനവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
മറ്റ് സംസ്ഥാനങ്ങളിൽ ജനസാന്ദ്രത താരതമ്യേന കുറവായതിനാൽ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള പ്രദേശങ്ങൾക്കുപോലും പുതിയ തഹസിലുകൾ (താലൂക്കുകൾ) രൂപീകരിക്കുന്നുണ്ട്. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കണമെങ്കിൽ കേരളത്തിലും താലൂക്കുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് ശക്തമാകുന്നത്.
സംസ്ഥാനത്തെ താലൂക്കുകളുടെ ശരാശരി ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 പേരാണ്. എന്നാൽ തിരുവനന്തപുരം, കണയന്നൂർ, കോഴിക്കോട്, തിരൂരങ്ങാടി, തിരൂർ തുടങ്ങിയ നഗരകേന്ദ്രീകൃത താലൂക്കുകളിൽ ഇത് 2,000 മുതൽ 4,000 വരെ വരും. തൃശൂർ താലൂക്കിൽ ചതുരശ്ര കിലോമീറ്ററിന് 1,388 പേരും മലപ്പുറം ജില്ലയിലെ താലൂക്കുകളിൽ ശരാശരി 1,157 പേരുമാണ് ജനസാന്ദ്രത. തിരൂരങ്ങാടി താലൂക്കിൽ മാത്രം ഇത് 2,214 ആണ്.
ജനസംഖ്യ വർധിച്ചതോടെ താലൂക്ക് ഓഫിസുകളിലെ സേവനഭാരം കുത്തനെ ഉയർന്നിരിക്കുകയാണ്. ഭൂമി തരംമാറ്റം, പട്ടയം, സർവേ, റവന്യൂ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾ ലഭിക്കാൻ ജനങ്ങൾ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നതും നടപടികൾ വൈകുന്നതും പതിവായി മാറിയിരിക്കുകയാണ്. പഴയ അടിസ്ഥാനസൗകര്യങ്ങളും പരിമിതമായ ജീവനക്കാരുമാണ് പല താലൂക്ക് ഓഫിസുകളുടെയും പ്രധാന വെല്ലുവിളി. ഇതുമൂലം ജീവനക്കാർക്കും കടുത്ത ജോലിഭാരവും നേരിടേണ്ടിവരുന്നുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള 78 താലൂക്കുകൾക്കു കീഴിൽ 1,670 വില്ലേജ് ഓഫിസുകളാണുള്ളത്. ജനസംഖ്യയും ഭൂവിസ്തൃതിയും ഗതാഗതസൗകര്യങ്ങളും കണക്കിലെടുത്ത് പുതിയ താലൂക്കുകൾ രൂപീകരിച്ചാൽ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തൽ.
2013 ലാണ് സംസ്ഥാനത്ത് ഒറ്റയടിക്ക് 12 പുതിയ താലൂക്കുകൾ രൂപീകരിച്ചുള്ള ഉത്തരവ് അന്നത്തെ യു.ഡി.എഫ് സർക്കാർ ഇറക്കിയത്. പിന്നീട് 2018ൽ തലപ്പിള്ളി താലൂക്ക് വിഭജിച്ചാണ് കുന്നംകുളം താലൂക്ക് നിലവിൽ വന്നു. അതിനുശേഷം പുതിയ താലൂക്ക് രൂപീകരണം നടന്നിട്ടില്ല. ഇത്തവണ ഏതെല്ലാം പ്രദേശങ്ങളിൽ പുതിയ താലൂക്കുകൾ വേണമെന്ന പഠനത്തിന് സർക്കാർ കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും എല്ലാ ജില്ലകളിൽ നിന്നുമായി ശക്തമായ ആവശ്യമാണ് ഉയരുന്നത്.
പുതിയ താലൂക്കുകളുടെ അതിർത്തി നിർണയത്തിനും ജനസംഖ്യാ-ഭൂമിശാസ്ത്ര വിവരങ്ങളുടെ വിശകലനത്തിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താനുള്ള ആലോചനയുണ്ട്. പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംബന്ധിച്ച വിവരശേഖരണത്തിനായി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെ.എസ്.ആർ.ഇ.സി) സാങ്കേതിക സഹായവും പ്രയോജനപ്പെടുത്താനാണ് സർക്കാർ പദ്ധതി.
വികേന്ദ്രീകരണത്തിന്റെ കാതൽ താലൂക്കുകൾ
ജില്ലാ ഭരണസംവിധാനത്തിനും വില്ലേജ് ഓഫിസുകൾക്കുമിടയിലെ പ്രധാന ഭരണഘടകമാണ് താലൂക്ക്. സർക്കാർ പദ്ധതികളും റവന്യൂ സേവനങ്ങളും ജനങ്ങളിലെത്തിക്കുന്നതിലും വില്ലേജ് ഓഫിസുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും തഹസിൽദാറുടെ നേതൃത്വത്തിലുള്ള താലൂക്ക് ഓഫിസുകൾ നിർണായക പങ്കുവഹിക്കുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂനികുതി, പോക്കുവരവ്, പട്ടയം തുടങ്ങിയ റവന്യൂ രേഖകളുടെ പ്രധാന ശേഖരം താലൂക്ക് ഓഫിസുകളാണ്. വരുമാനം, ജാതി, താമസം ഉൾപ്പെടെയുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും ഇവിടെയാണ്. പ്രകൃതിദുരന്തങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് നടത്തിപ്പ് എന്നിവയിലും താലൂക്ക് ഭരണസംവിധാനത്തിന് സുപ്രധാന ചുമതലയുണ്ട്.
സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം
പുതിയ താലൂക്കുകളും ഭരണകേന്ദ്രങ്ങളും നിലവിൽ വരുന്നതോടെ മിനി സിവിൽ സ്റ്റേഷനുകൾ, കോടതികൾ, റവന്യൂ ഓഫിസുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ രൂപീകരിക്കപ്പെടും. വില്ലേജ് പുനഃക്രമീകരണത്തിനും പ്രാദേശിക വികസനത്തിനും ഇത് സഹായകരമാകും. പുതിയ സർക്കാർ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും കെട്ടിടനിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യും. ഭരണസേവനങ്ങൾ വികേന്ദ്രീകരിക്കുന്നതിലൂടെ റവന്യൂ സംവിധാനവും സർക്കാർ സേവനങ്ങളും കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.
11 ജില്ലകളിൽ താലൂക്കിന് ശുപാർശ
2024ൽ ലാൻഡ് റവന്യകമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ 11 ജില്ലകളിൽ പുതിയ താലൂക്കുകൾ രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ഇപ്പോൾ ശരാശരി ഒരു ജില്ലയിൽ മൂന്നു മുതൽ 7 വരെ താലൂക്കുകൾ ആണുള്ളത്. താലൂക്കിൽ 12 മുതൽ 37 വരെ വില്ലേജുകളും ഉണ്ട്. 11 ജില്ലകളിൽ പുതിയ താലൂക്കുകൾ രൂപീകരിച്ചാൽ ഒരു ജില്ലയിൽ 3 മുതൽ 8 വരെ താലൂക്കുകളും 12 മുതൽ 32വരെ വില്ലേജുകളും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഏറ്റവും വലുത് തൃശൂർ; 74 വില്ലേജുകൾ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില്ലേജുകൾ ഉൾക്കൊള്ളുന്ന താലൂക്കാണ് തൃശൂർ. 74 വില്ലേജുകളാണ് ഈ താലൂക്കിന് കീഴിലുള്ളത്. 40ലധികം വില്ലേജുകളുള്ള താലൂക്കുകളിലെല്ലാം ഭരണഭാരം അതിരുകടന്നിരിക്കുകയാണെന്ന് റവന്യൂ വകുപ്പുതന്നെ വിലയിരുത്തുന്നു.
ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകൾ, പട്ടയം, പോക്കുവരവ്, സർവേ തുടങ്ങിയ അപേക്ഷകൾ തീർപ്പാക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പല താലൂക്കുകളിലും. റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കുപോലും ജനങ്ങൾ താലൂക്ക് ആസ്ഥാനങ്ങളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു.
വിശാലമായ ഭൂപരിധിയും അമിതമായ ഭരണചുമതലയും കാരണം തഹസിൽദാർമാർക്കും മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്കും എല്ലാ പ്രദേശങ്ങളിലും സമയബന്ധിതമായി എത്തിച്ചേരാൻ കഴിയുന്നില്ല. ഇതിന്റെ പ്രത്യാഘാതമായി സർക്കാർ സേവനങ്ങളും വികസന പദ്ധതികളും എല്ലാ വില്ലേജുകളിലേക്കും ഒരേ വേഗത്തിൽ എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."