"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല; ഈ സമരം ഇവിടെ സാധ്യമാകുമായിരുന്നില്ല എന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
മേയ് 15-ന് സുപ്രിംകോടതി വാദത്തിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ ചില നിരീക്ഷണങ്ങളാണ് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്. വ്യാജ നിയമ ബിരുദമുള്ളവരെ ലക്ഷ്യമിട്ട് "തൊഴിലൊന്നും ലഭിക്കാതെ പാറ്റകളെപ്പോലെ അലയുന്ന ചില യുവാക്കളുണ്ട്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വൻതോതിൽ പ്രചരിച്ചു. പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയെങ്കിലും ജനരോഷം തണുത്തില്ല.
ഇതിനു പിന്നാലെ, ബോസ്റ്റണിൽ വിദ്യാർഥിയും ആം ആദ്മി പാർട്ടിയുടെ മുൻ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുമായിരുന്ന അഭിജീത് ദീപ്കെ മേയ് 16-ന് ‘എക്സ്’ (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പരിഹാസരൂപേണ 'കോക്രോച്ച് ജനതാ പാർട്ടി' പ്രഖ്യാപിക്കുകയായിരുന്നു. തൊഴിൽരഹിതരും സോഷ്യൽ മീഡിയയിൽ സജീവമായവരുമായ യുവാക്കൾക്കുള്ള പ്ലാറ്റ്‌ഫോമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. തുടർന്ന്, നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം രോഷം പുകയുന്നതിനിടെ ജൂൺ ആദ്യവാരം ഇന്ത്യയിലെത്തിയ ദീപ്കെ, ജന്തർ മന്തറിൽ നേരിട്ടെത്തി സമരത്തിന് നേതൃത്വം നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സോനം വാങ്ചുക് പിന്തുണ പ്രഖ്യാപിച്ചെത്തിയതോടെ പ്രക്ഷോഭത്തിന് വീര്യം കൂടി. ജൂൺ 28-ന് ആരംഭിച്ച അദ്ദേഹത്തിന്റെ അനിശ്ചിതകാല നിരാഹാര സമരം 26 ദിവസത്തോളം നീണ്ടുനിന്നു.
സമാധാനപരമായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലയെന്നും, പരീക്ഷാ പരിഷ്കരണങ്ങളും ഉത്തരവാദിത്തവും പാർലമെന്റിൽ ചർച്ച ചെയ്യും, പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പരിഗണിക്കും എന്നീ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് വാങ്ചുക് സമരം അവസാനിപ്പിച്ചത്.
എന്നാൽ സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും ‘കോക്രോച്ച് ജനതാ പാർട്ടി’ വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കായി സമരം തുടരുകയായിരുന്നു. ജൂലൈ 20-ന് സമരക്കാർക്ക് നേരെ പൊലിസ് ലാത്തിച്ചാർജ് നടത്തിയെങ്കിലും പ്രതിഷേധം അടങ്ങിയില്ലയെന്ന് മാത്രമല്ല ഒടുവിൽ സർക്കാരിന് നിലപാട് തിരുത്തേണ്ടതായി വന്നു.
"വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയാണ്" താൻ രാജിവെക്കുന്നതെന്നും, ജന്തർ മന്തറിലെയും രാജ്യത്തുടനീളമുള്ളതുമായ സാഹചര്യം "ദേശവിരുദ്ധ ശക്തികൾ മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ്" ഈ തീരുമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച രാജിക്കത്തിൽ ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
Abhijit Deepke expressed gratitude toward the Chief Justice for using the term "cockroaches" to describe them, stating that the provocative remark became the main catalyst that sparked and sustained their protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."