ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻകൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്
ദുബൈ: വാഹനങ്ങളുടെ എൻജിനിൽ വൻതോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനും അമിതശബ്ദം സൃഷ്ടിക്കുന്ന മോഡിഫിക്കേഷനുകൾക്കും അനുമതി നൽകില്ലെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കി. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങളെന്ന് ആർടിഎ അറിയിച്ചു.
വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഉടമകൾ ആർടിഎയുടെ അനുമതിയും നിർദേശവും തേടണമെന്ന് ലൈസൻസിംഗ് ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് മഹ്ബൂബ് ആവശ്യപ്പെട്ടു. ചില മോഡിഫിക്കേഷനുകൾക്ക് വലിയ ചെലവ് വന്നാലും അവ നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയാൽ അംഗീകാരം ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മാറ്റങ്ങൾ നിർദേശിക്കുന്നതിന് മുമ്പ് അവ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ ആർടിഎയ്ക്ക് പ്രത്യേക സാങ്കേതിക വിദഗ്ധ സംഘമുണ്ട്. നിയമങ്ങൾ പാലിക്കുന്ന തരത്തിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാനും ഈ സംഘം സഹായിക്കും. നിർമാതാക്കൾ നിർദേശിച്ച യഥാർത്ഥ എൻജിൻ സവിശേഷതകളിലോ മറ്റ് പ്രധാന ഘടകങ്ങളിലോ മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകൾക്ക് അനുമതിയില്ലെന്നും മഹ്ബൂബ് വ്യക്തമാക്കി. ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ വാഹനവും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിപണിയിലെത്തുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വാഹനങ്ങളുടെ എൻജിൻ ശേഷി ഗണ്യമായി വർധിപ്പിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾക്കും അമിതശബ്ദം സൃഷ്ടിക്കുന്ന മാറ്റങ്ങൾക്കും ആർടിഎ യാതൊരു സാഹചര്യത്തിലും അനുമതി നൽകില്ല. വാഹനങ്ങൾക്ക് അനുവദനീയമായ പരമാവധി ശബ്ദനില 95 ഡെസിബെലാണ്. ഇത് നടപ്പാകുന്നുണ്ടോയെന്നു ആർടിഎ കർശനമായി നിരീക്ഷിക്കും.
English summary : Dubai's Roads and Transport Authority (RTA) has confirmed that it does not issue permits for major modifications to vehicle engines, excessive noise levels or any alterations that change a vehicle's original factory specifications, saying the restrictions are designed to protect road users and ensure vehicles continue to meet approved safety standards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."