'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...' അഭിജീത് ദീപ്‌കെ
ന്യൂഡല്‍ഹി: 36 ദിവസത്തെ ഐതിഹാസിക സമരത്തിന് ശേഷം അഭിജീത് ദിപ്‌കെയ്ക്ക് ഇതൊരു പുതിയ പുലരിയാണ്. സമാധാനമായ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ പുലരി. കഴിഞ്ഞ ഒരു മാസത്തിലേറെയായി അയാളുടെ ഉറക്കങ്ങള്‍ ആശങ്കകളാല്‍ മുറിഞ്ഞതായിരുന്നു. തന്റെ വിളിക്കുത്തരം നല്‍കിയെത്തിയ ആയിരക്കണക്കായ ചെറുപ്പങ്ങളെ കുറിച്ച ആശങ്ക...അവര്‍ക്ക് മേല്‍ പതിച്ച ലാത്തിയടയാളങ്ങളുടെ നോവ്...ഇനിയെന്ത് എന്ന ചിന്തയുടെ ഭാരം...അക്ഷരാര്‍ഥത്തില്‍ ഉറക്കമില്ലാതെ..വിശ്രമമില്ലാതെ കടന്നുപോയ മണിക്കൂറുകളായിരുന്നു ആ 30കാരം സംബന്ധിച്ചിടത്തോളം 36 ദിവസങ്ങള്‍.
'അടുത്തതായി എന്തുചെയ്യണമെന്നോ വൈകുന്നേരം വരെ എന്ത് സംഭവിക്കുമെന്നോ ചിന്തിക്കാതെ എനിക്ക് ഉറങ്ങാനും എന്റെ കിടപ്പുമുറിയില്‍ ഉണരാനും കഴിഞ്ഞു.' ദീപ്‌കെ പറയുന്നു.
'പ്രിയരേ..ഗുഡ്‌മോര്‍ണിങ്... നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞിരിക്കുന്നു. എന്റെ ബെഡ്‌റൂമില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്നോ ഇന്ന് വൈകീട്ട് എന്ത് സംഭവിക്കും എന്ത് സംഭവിക്കില്ല എന്നോ ചിന്തിക്കാതെ. യാതൊരു പരിഭ്രാന്തിയുമില്ലാതെ. കഴിഞ്ഞ 37 ദിവസങ്ങളില്‍ സംഭവിച്ചതെല്ലാം ഏറെ പ്രയാസകരമായിരുന്നു. എനിക്ക് മാത്രമല്ല. എന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ ആളുകള്‍ക്കും അത് വഴരെ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എല്ലാത്തിലുമുപരി സി.ജെ.പിയെ പിന്തുണച്ച രാജ്യമെമ്പാടുമുള്ള മുഴുവനാളുകള്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. എല്ലാവരും ഞങ്ങളെ സംശയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സന്ദര്‍ഭത്തിലും ഞങ്ങളെ വിശ്വസിച്ച് ചേര്‍ത്തു നിര്‍ത്തിയവര്‍ക്ക് ഹൃദയത്തിനകത്ത് നിന്ന് നന്ദി. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ജന്തര്‍മന്തറില്‍ ഉണ്ടായിരുന്ന ആയിരങ്ങളോട് ആ സമയത്ത് എനിക്ക് നന്ദി പറയാന്‍ കഴിഞ്ഞില്ല. അതിന് ഞാന്‍ മാപ്പു പറയുന്നു' അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. തനിക്ക് അതിശക്തമായ പനിയായിരുന്നുവെന്നും അതിനാല്‍ വീട്ടിലേക്ക് വരേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ 37 ദിവസമായി ജന്ദര്‍മന്ദറില്‍ കൂടെ നിന്നവരെയെല്ലാം സല്യൂട്ട് ചെയ്യുന്നു. ഞങ്ങളുടെ പ്രവൃത്തിയെ സംശയിച്ചവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും നന്ദി. കാരണം നിങ്ങളുടെ വിമര്‍ശനങ്ങളാണ് ഞങ്ങളുടെ സമരത്തെ മുന്നോട്ട് നയിച്ചത്- ദീപ്‌കെ പറയുന്നു.
'ഇത് വെറുമൊരു തുടക്കം മാത്രമാണ്. സി.ജെ.പിക്ക് ഇനിയുമേറെ ദൂരം പോവാനുണ്ട്' എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോക്റോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ തുടക്കമിട്ട് പ്രതിപക്ഷപാര്‍ട്ടികളും യുവത്വവും ഏറ്റെടുത്ത് രാജ്യത്താകെ ആളിപ്പടര്‍ന്ന സമാനതകളില്ലാത്ത പ്രക്ഷോഭത്തിനു മുമ്പില്‍ മോദി ഭരണകൂടം മുട്ടുമടക്കുകയായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഗത്യന്തരമില്ലാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജനകീയ വിചാരണ നേരിട്ട് പുറത്താകുന്ന മന്ത്രിയായി ആര്‍.എസ്.എസിന്റെ വിശ്വസ്തന്‍ കൂടിയായ ധര്‍മേന്ദ്ര പ്രധാന്‍. പാര്‍ലമെന്റ് സമ്മേളനം നടക്കവെയുള്ള രാജി കേന്ദ്രസര്‍ക്കാരിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി.
നീറ്റ് പരീക്ഷ താളംതെറ്റിയതോടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും പ്രതിഷേധക്കാര്‍ക്കെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കാനും സര്‍ക്കാര്‍ സമ്മതിച്ചതോടെ ദിവസങ്ങള്‍ നീണ്ട സമരം അവസാനിപ്പിച്ചതായി കോക്റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളായിരുന്നു ജന്തര്‍മന്തറില്‍ സമരം നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ഒട്ടനവധി പ്രമുഖരും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തി.
തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി എം.പിമാരും രംഗത്തെത്തിയിട്ടും സമരക്കാരെ പൊലിസിനെ ഉപയോഗിച്ചു ക്രൂരമായി അടിച്ചമര്‍ത്താനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. പ്രക്ഷോഭം രാജ്യത്തൊട്ടാകെ പടരുകയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ അപ്രതീക്ഷിത സമരവുമായി ഇറങ്ങുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം സി.ജെ.പി നേതാക്കളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരമായിരുന്നില്ല. ഇന്നലെ വൈകുന്നേരം വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി. ഉച്ചയോടെയാണ് ധര്‍മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയത്. രണ്ടു മണിവരെയായിരുന്നു മന്ത്രിയുടെ രാജിക്ക് സി.ജെ.പി നല്‍കിയ അന്ത്യശാസനം.
after leading a 36-day protest, abhijeet dipke shared an emotional message saying he finally enjoyed a peaceful night's sleep and thanked supporters across the country for standing by the movement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."