ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ
തൊടുപുഴ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് കരിമണ്ണൂർ സ്റ്റേഷനിലെ എസ്.ഐ എൻ.എസ് റോയി, സി.പി.ഒ ജിജോ ആന്റണി എന്നിവരെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇടുക്കി ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജിയാണ് നടപടിയെടുത്തത്. കാക്കനാട് റീജ്യണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ നിന്ന് ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിൽ ഇരുവരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംസ്ഥാനത്തൊട്ടാകെ പൊലിസ് 'ഓപറേഷൻ തൂഫാൻ' കാംപയിൻ നടത്തുന്നതിനിടെയുണ്ടായ സംഭവം വകുപ്പിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞമാസം 20ന് പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ബിഗ് സ്‌ക്രീൻ പ്രദർശനം കണ്ട് മടങ്ങുകയായിരുന്നവരോട് ഉടൻ സ്ഥലംവിടാൻ എസ്.ഐയും സംഘവും ആവശ്യപ്പെട്ടു. തുടർന്ന് നടന്ന സംസാരത്തിനിടെ ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു.
ഉടൻ തൊടുപുഴ സി.ഐ സിജോ വർഗീസിനെ വിവരമറിയിച്ചു. സി.ഐ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പൊലിസിന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉൽപന്നങ്ങളും ചീട്ടുകളും കണ്ടെടുത്തു. തുടർന്ന് ഇരുവരുടെയും രക്തസാംപിളുകൾ വിശദമായ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് ഉണ്ടാക്കിയെടുക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നിരുന്നു. കൂടാതെ, മദ്യക്കുപ്പിയും മറ്റും നാട്ടുകാർ ജീപ്പിൽ കൊണ്ടിട്ടതാണെന്ന് കാട്ടി കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ അടക്കം 208 പേർക്കെതിരേ എസ്.ഐയുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുകയും രക്തപരിശോധനാ ഫലം പുറത്തുവരുകയും ചെയ്തതോടെ പൊലിസ് ഉന്നതർ കർശന നടപടിയിലേക്ക് കടക്കുകയായിരുന്നു. കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച ഇരുവർക്കും നോട്ടിസ് അയച്ചിരുന്നു. സംഭവത്തിൽ ഐ.ജി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന ഹരജിയിൽ കോടതി സംസ്ഥാന പൊലിസ് മേധാവിയുടെ വിശദികരണവും തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."