കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകിയ സർക്കാർ ജോലി നിയമനങ്ങൾ റദ്ദാക്കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും സർക്കാരിനും വലിയ തിരിച്ചടിയാണ് കോടതി വിധി.
വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ അപകടത്തിലാണ് കരൂരിൽ 41 പേർ കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ ഇരയായവരുടെ ആശ്രിതർക്ക് നൽകിയ നിയമനങ്ങളാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 14, 16 എന്നിവയുടെ നഗ്നമായ ലംഘനമാണ് ഈ നിയമനങ്ങളെന്ന് ജസ്റ്റിസ് സി. വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ആശ്രിത നിയമനത്തിനായി നിരവധി ആളുകൾ വർഷങ്ങളായി കാത്തിരിക്കുമ്പോൾ, അവരെ തീർത്തും അവഗണിച്ച് ഇത്തരം കേസുകളിൽ മാത്രം പ്രത്യേക പരിഗണന നൽകുന്നത് അനുചിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'സാന്ത്വനം' എന്ന പേരിൽ സർക്കാർ നൽകിയ ഈ സഹായം ന്യായീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ 162-ാം അനുച്ഛേദം നൽകുന്ന ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ഉത്തരവിറക്കിയതെന്ന തമിഴ്‌നാട് സർക്കാരിന്റെ വാദവും കോടതി തള്ളി. ഭരണപരമായ അധികാരങ്ങൾ ഭരണഘടനാപരമായ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണം വിനിയോഗിക്കേണ്ടത്. നിയന്ത്രണമില്ലാത്ത ഇത്തരം ഉത്തരവുകൾ അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
കരൂർ സംഭവത്തിൽ ആശ്രിത നിയമനം നൽകിയാൽ പടക്കനിർമ്മാണ ശാലകളിലെ അപകടങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയവയിൽ മരിക്കുന്നവരുടെ ബന്ധുക്കളും സമാന ആവശ്യവുമായി രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. സാധാരണയായി ഇത്തരം അപകടങ്ങളിൽ നഷ്ടപരിഹാരം മാത്രമാണ് നൽകാറുള്ളത്. നേരിട്ട് ജോലി നൽകുന്നതിന് പകരം അർഹരായ കുടുംബാംഗങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യം നൽകുന്നതിനെക്കുറിച്ച് സർക്കാർ എന്തുകൊണ്ട് ചിന്തിച്ചില്ലെന്നും കോടതി ചോദിച്ചു.
"പൊതു തൊഴിൽ അവസരങ്ങൾ സംസ്ഥാനം വെറുതെ ദാനം ചെയ്യരുത്. അത് നേടിയെടുക്കേണ്ട ഒന്നാണ്, അതിന്റെ പ്രാധാന്യവും മൂല്യവും സംരക്ഷിക്കപ്പെടണം. ജോലിക്ക് അർഹതയുള്ള ദശലക്ഷക്കണക്കിന് ആളുകൾ വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്ന കാര്യം ഓർക്കണം." എന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിലെ വേലുസാമിപുരത്ത് നടന്ന ടി.വി.കെ. പൊതുയോഗത്തിൽ വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരണപ്പെട്ടത്. തുടർന്ന് മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 10-ന് കരൂരിൽ വെച്ച് 31 പേർക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് നിയമന ഉത്തരവുകൾ കൈമാറിയിരുന്നു. ഈ ഉത്തരവുകളാണ് ഇപ്പോൾ ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നത്.
The Madurai Bench of the Madras High Court quashed a Government Order issued by the TVK-led Tamil Nadu government that provided compassionate government jobs to the families of victims who died in the Karur stampede.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."