ചോദ്യപേപ്പർ ചോർച്ചാ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്ക്; വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പലവട്ടം തടസപ്പെട്ട ലോക്സഭ വൈകീട്ട് അഞ്ചോടെയാണ് ഇന്ന് ചേരാനായി പിരിഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ച ചോദ്യപ്പേപ്പർ ചോർച്ചയിൽ ശിക്ഷ കടുപ്പിക്കുന്ന ബിൽ ചർച്ച ചെയ്യാനായില്ല. ബില്ലിൽ ഇന്ന് ചർച്ച നടക്കും. ചർച്ചയോട് പ്രതിപക്ഷം ഇന്ന് സഹകരിക്കും. ഇന്നലെ സ്പീക്കർ ഓം ബിർള കക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കോൺഗ്രസിൽനിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർ സംസാരിക്കും.
നേരത്തെ ബിൽ അവതരിപ്പിച്ച ഘട്ടത്തിൽ ആറ് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. ഇത് ഉയർത്തുമെന്നാണ് സൂചന. ഇന്നലെ ചർച്ച നടത്താൻ അനുവദിക്കണമെന്ന് സ്പീക്കർ ഓം ബിർള ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ചർച്ച അനുവദിക്കണമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷം ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് കൂടുതൽ സമയം അനുവദിക്കാമെന്നും റിജിജു പറഞ്ഞു. എല്ലാ അംഗങ്ങളും തയാറായി എത്തിയിട്ടുണ്ട്. നിരവധി പ്രതിപക്ഷ അംഗങ്ങളും ഭേദഗതികൾ നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കും യുവാക്കൾക്കും ബിൽ പ്രധാനമാണ്. കോൺഗ്രസും ചില സഖ്യകക്ഷികളും മനഃപൂർവം ബില്ലിൽ ചർച്ച അനുവദിക്കുന്നില്ലെന്നും റിജിജു കുറ്റപ്പെടുത്തി. എന്നാൽ, വിദ്യാർഥികൾക്കെതിരേയുള്ള നടപടിയിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു. അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ബലപ്രയോഗം നടത്തിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് എം.പി പവൻ ഖേര ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കൾ ഇപ്പോഴും ആക്രമിക്കപ്പെടുന്നു. ബിഹാറിൽ എ.കെ 47 ഉപയോഗിച്ചുവെന്നും പവൻ ഖേര പറഞ്ഞു.
പൊതുപരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബില്ലിനെയും കോൺഗ്രസ് വിമർശിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആഴമേറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെ ഒരു താൽക്കാലിക പരിഹാരമാണിതെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായി കാണ്ടിരുന്നുവെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന വെല്ലുവിളികളെ സമഗ്രമായി കൈകാര്യം ചെയ്യുന്ന നിയമനിർമാണം അവതരിപ്പിക്കുമായിരുന്നുവെന്ന് തിവാരി പറഞ്ഞു.
parliament adjourned amid opposition uproar over student protests and police action; the question paper leak bill debate is scheduled for today with extended time and opposition participation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."