തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബി.ജെ.പിയിൽ പോര്; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കാത്തതിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ ബി.ജെ.പിയിൽ പ്രതിഷേധം ശക്തമാകുന്നു. ആരോപണം പുറത്തുവന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയിട്ടും വിഷയം ചർച്ച ചെയ്യാൻപോലും തയാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. കോർ കമ്മിറ്റി യോഗം ഉടൻ വിളിക്കണമെന്ന ആവശ്യവുമായി വി. മുരളീധരനെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്.
ബി.ജെ.പിയിൽ ഫണ്ട് വിവാദം മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. ഫണ്ട് തട്ടിയ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തിയുണ്ട്. ഔദ്യോഗിക സംവിധാനം വീഴ്ചവരുത്തിയെന്ന വിമർശനമാണ് ഉയരുന്നത്. ചുമതല നൽകിയവർ ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
ഫണ്ട് തിരിമറിയിൽ ആഭ്യന്തര അന്വേഷണം പൂർത്തിയായ ശേഷം യോഗം വിളിക്കാനാണ് രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പിസം രൂക്ഷമായതിനാൽ മറ്റൊരു നടപടിയിലേക്കും പോകാൻ കഴിയില്ലെന്ന അവസ്ഥയുമുണ്ട്. എം.ടി രമേശിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാനതലത്തിൽ ഫണ്ട് കൈകാര്യം ചെയ്തിരുന്നത്.
ഫണ്ട് തട്ടിപ്പ് ചർച്ചയായതോടെ പാർട്ടിയിലെ സാധാരണനിലയിലുള്ള ഓഡിറ്റിങ്ങിന് പുറമേ ആരോപണമുയർന്ന മണ്ഡലങ്ങളിൽ റീ ഓഡിറ്റിങ് അടക്കം നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുക്കുന്ന കണക്കിന്റെ ഓഡിറ്റിങ്ങാണ് ആദ്യം നടത്തുന്നത്. ഇതിനുപുറമേയാണ് വിശദമായ ഓഡിറ്റിങ്. അന്വേഷണ കമ്മിറ്റിയോട് രണ്ട് റിപ്പോർട്ടുകളാണ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാം കൃത്യമെന്നും ഫണ്ട് തട്ടിപ്പൊന്നും നടന്നിട്ടില്ലെന്നും കാണിക്കുന്ന ക്ലീൻ റിപ്പോർട്ടാണ് ഒന്നാമത്തേത്. പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും നൽകാനാണ് ഇത് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത് ആവശ്യപ്പെട്ടിരിക്കുന്നത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുന്നതിനുള്ള കൃത്യമായ റിപ്പോർട്ടാണ്. ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ഉൾപ്പെട്ട നേതാക്കളെ ഇപ്പോൾതന്നെ പ്രധാന പരിപാടികളിലൊന്നും സഹകരിപ്പിക്കുന്നില്ല.
internal friction erupts within the bjp over alleged election fund embezzlement, with party members staging protests directed at senior leader rajeev chandrasekhar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."