'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം
കൊല്ലം: പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലിസിനെതിരായ ആരോപണം ആവര്‍ത്തിച്ച കുടുംബം. മരണം പൊലിസ് മര്‍ദ്ദനം മൂലമാണെന്ന് കുടുംബം ആവര്‍ത്തിച്ചു. സിയാദിനെ ജീപ്പില്‍ വെച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചതായി അവന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പിതാവ് ബദ്രുദീനും മാതാവ് ആരിഫാ ബീവിയും ചാനലിനോട് പറഞ്ഞു. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് (39) ആണ് ശനിയാഴ്ച മരിച്ചത്. സംഭവത്തില്‍ കുണ്ടറ പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി അപ്പോള്‍ തന്നെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സിയാദിന്റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുല്‍, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ക്കെതിരേയാണ് ആരോപണം. പൊലിസ് സ്റ്റേഷനിലെത്തിയ ശേഷവും മര്‍ദനം തുടര്‍ന്നു. കസ്റ്റഡിയിലെടുത്ത സമയം സിയാദ് ഭാര്യയെ വിളിച്ച് പൊലിസ് മര്‍ദിക്കുന്നെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചിരുന്നു.
'അന്ന് സാറന്മാരോട് എല്ലാരടത്തും ഞാന്‍ പറഞ്ഞതല്ലേ പപ്പായ്ക്ക് വയ്യാത്താ, വയ്യാത്തേന്ന്. അന്ന് സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്ന് അവിടെ വച്ച് പപ്പ പറഞ്ഞായിരുന്നു. സാറാ ഇടിച്ചേന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പ പോയി. തെളിവുണ്ട് സാറെ, അങ്ങനെ ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്ത് സീരിയസായിട്ട് കിടന്ന്, ഇപ്പൊ പോയി. അന്ന് സാറിനോട് ഞാന്‍ നൂറുവട്ടം പറഞ്ഞതാ വയ്യാത്ത ആളാണെന്ന്... പോയി... ഞങ്ങള്‍ക്കാണ് ഇപ്പോ ഇല്ലാതെ വന്നത്...'
കസ്റ്റഡി മരണത്തില്‍ പുറത്തുവന്ന മനസുലയ്ക്കുന്ന ശബ്ദരേഖയാണിത്. 'സാര്‍ ഇടിച്ചെന്ന് പപ്പ പറഞ്ഞിരുന്നു' എന്ന കുട്ടിയുടെ വാക്കുകള്‍ ഹൃദയം മുറിക്കുന്നതാണ്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതായും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലും 'ആരാണ് ഇങ്ങനെ മര്‍ദിച്ചത്' എന്ന് ചോദിച്ചിരുന്നതായും മകള്‍ സംഭാഷണത്തില്‍ പറയുന്നു. എന്നാല്‍, മകളുടെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന സമീപനമാണ് എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ശബ്ദരേഖയില്‍ കേള്‍ക്കാം.
കഴിഞ്ഞ 16ന് രാത്രിയാണ് അയല്‍വാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കുണ്ടറ പൊലിസ് സിയാദിനെ വീട്ടില്‍നിന്ന് പിടിച്ചു കൊണ്ടുപോയത്. വിദ്യാര്‍ഥിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയക്കുകയായിരുന്നു. വിദ്യാര്‍ഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് സിയാദ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സിയാദ് മരിച്ചത്. പൊലിസ് സ്റ്റേഷനില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായും എസ്.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചെന്നും മര്‍ദനത്തില്‍ വാരിയെല്ലിനേറ്റ പരുക്കാണ് മരണ കാരണമെന്നും കുടുംബം ആരോപിക്കുന്നു.
അതിനിടെ മരിച്ച സിയാദിന്റെ മകളും പൊലിസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നു. സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലിസിന്റെ വിശദീകരണം. അതേസമയം, വിഷയത്തില്‍ ഡി.ജി.പിയോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. അതിനിടെ കുണ്ടറ പൊലിസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തി. ആരോപണ വിധേയരായ പൊലിസുകാരെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണം നടത്തണമെന്നും നേരത്തെയും കുണ്ടറയിലെ പൊലിസ് ഉദ്യോഗസ്ഥരെ കുറിച്ച് നിരവധി പരാതികളുണ്ടെന്നും മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
the family of siyad has once again alleged that he died due to police assault, demanding a fair investigation and accountability in the custodial death case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."