ആവശ്യത്തിന് അരനൂറ്റാണ്ട്; എന്നുവരും മൂവാറ്റുപുഴ ജില്ല ?
മൂവാറ്റുപുഴയ്ക്ക് ഒരുകാലത്ത് വലിയ പ്രതാപമുണ്ടായിരുന്നു. ആ ചരിത്രത്തിന്റെ തിളക്കം ഇന്ന് പലര്‍ക്കും പരിചിതമല്ല. ഡച്ചുകാരും ബ്രിട്ടീഷുകാരും സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി മൂവാറ്റുപുഴയെ തേടിയെത്തിയിരുന്ന കാലം. അന്ന് ആലപ്പുഴയ്ക്കൊപ്പമായിരുന്നു മൂവാറ്റുപുഴയുടെ വാണിജ്യപ്രാധാന്യം. എന്നാല്‍ പിന്നീട് ആ ഖ്യാതി ആലപ്പുഴയ്ക്ക് മാത്രമായി മാറി. ആ നഷ്ട പ്രതാപം ഓര്‍മിച്ചാണ് മൂവാറ്റുപുഴ പുതിയ ജില്ല എന്ന ആവശ്യം വീണ്ടും ശക്തമായി ഉയര്‍ത്തുന്നത്.
1914ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മൂവാറ്റുപുഴ പാലം ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലമായി കണക്കാക്കപ്പെടുന്നു. കൊച്ചി തുറമുഖം നിലവില്‍ വരും മുമ്പ് കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മൂവാറ്റുപുഴ. അവിടെ നിന്നും കടത്തുവഞ്ചികള്‍ ഉണ്ടായിരുന്നു. ഇഞ്ചി, ഏലയ്ക്ക, കാപ്പി തുടങ്ങിയ സുഗന്ധവിളകളുടെ പ്രധാന വിപണികേന്ദ്രവുമായിരുന്നു കേരളത്തിലെ 'എ ക്ലാസ്' പട്ടണങ്ങളിലൊന്നായ മൂവാറ്റുപുഴ. എന്നാല്‍ ആ പ്രതാപം മങ്ങി. ഒരുകാലത്ത് വ്യാപാരത്തിന്റെയും കാര്‍ഷികസമൃദ്ധിയുടെയും കേന്ദ്രമായിരുന്ന മൂവാറ്റുപുഴ ഇന്ന് പഴയ മഹത്വത്തിന്റെ ഓര്‍മകള്‍ മാത്രം.
അമ്പത് വര്‍ഷത്തിലേറെക്കാലമായി ആവശ്യപ്പെടുന്നതാണ് എറണാകുളം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നത്. മൂവാറ്റുപുഴ, കോതമംഗലം, പിറവം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജില്ല രൂപീകരിക്കണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇടുക്കിയിലെ തൊടുപുഴ താലൂക്കും കോട്ടയത്തെ ചില വില്ലേജുകളും ഈ ജില്ലയുടെ ഭാഗമാക്കുമ്പോള്‍ സമ്പൂര്‍ണ ജില്ലയായി മാറും. കുന്നത്തുനാട് താലൂക്കിലെ മഴുവന്നൂര്‍, ഐക്കനാട് വില്ലേജുകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഹൈറേഞ്ചിലേക്ക് എത്തുന്നില്ല എന്ന പരാതിയുള്ളതിനാലാണ് ആ പ്രദേശം കൂടി മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.
കോട്ടയം ജില്ലയില്‍ നിന്നാണ് എറണാകുളം ജില്ല പിറക്കുന്നത്. പിന്നീട് എറണാകുളം ജില്ലയുടെ ഭാഗങ്ങളുമായാണ് ഇടുക്കി ജില്ലയുടെ രൂപീകരണം.1982ല്‍ പത്തനംതിട്ട ജില്ലാ രൂപീകരണവേളയില്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ പ്രഖ്യാപിച്ചത് ഇനി ഒരു ജില്ല രൂപീകരിക്കുമെങ്കില്‍ അത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ്. എന്നാല്‍ 1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചശേഷം മറ്റൊരു ജില്ല ഉണ്ടായില്ല.
പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെതുടര്‍ന്ന് 1995-1996 കാലത്ത് സര്‍ക്കാര്‍ ഡോ.ഡി. ബാബുപോള്‍ ചെയര്‍മാനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു. മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നത് യുക്തിസഹവും പ്രായോഗികവുമാണെന്നായിരുന്നു റിപ്പോര്‍ട്ട്. കിഴക്കന്‍ മേഖലകളായ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയവയും തൊടുപുഴ താലൂക്കും ഉള്‍പ്പെടുത്തി ജില്ല രൂപീകരിക്കണമെന്നായിരുന്നു ബാബുപോള്‍ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല. പിന്നീട് ജോസഫ് വാഴക്കന്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു.
ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ ആശയത്തോട് യോജിച്ചു. എന്നാല്‍ തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫിന് വിയോജിപ്പായിരുന്നു. തൊടുപുഴകൂടി മൂവാറ്റുപുഴയുടെ ഭാഗമാകുമെന്നതിനാലായിരുന്നു വിയോജിപ്പ്.
സര്‍വമേഖലകളുടെയും സമഗ്രവികസനം ലക്ഷ്യമിട്ടാണ് അരനൂറ്റാണ്ടായി പുതിയ ജില്ല എന്ന ആവശ്യം ഉയര്‍ത്തുന്നതെന്ന് മൂവാറ്റുപുഴക്കാര്‍ പറയുന്നു. ജില്ല വന്നാല്‍ ഭരണസൗകര്യങ്ങള്‍ വേഗത്തില്‍ എത്തുമെന്നും വികസന പദ്ധതികള്‍ക്ക് കാര്യക്ഷമത കൈവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈ ആവശ്യത്തോട് വിയോജിക്കുന്നവരുമുണ്ട്. വികസനം ഉറപ്പാക്കാന്‍ പുതിയ ജില്ല രൂപീകരിക്കേണ്ടതുണ്ടോ, ഭരണസംവിധാനത്തിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിച്ചാല്‍ പോരേയെന്നതാണ് ഇവരുടെ വാദം. പുതിയ ജില്ല രൂപീകരിക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവാകും. വിവിധ വകുപ്പുകളുടെ ഓഫിസുകള്‍ സ്ഥാപിക്കണം. നാല്‍പതോളം വകുപ്പുകള്‍ പുതുതായി പ്രവര്‍ത്തിപ്പിക്കണം. ശമ്പളച്ചെലവിനായി വന്‍തുക കണ്ടെത്തേണ്ടിവരും. എന്നൊക്കെ അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നഗരവികസനം ലക്ഷ്യമിട്ട് എറണാകുളം മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. ഗ്രാമീണ മേഖലയായതിനാല്‍ മൂവാറ്റുപുഴ, പിറവം, കോതമംഗലം എന്നിവ ഈ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നില്ല. എറണാകുളം നഗരകേന്ദ്രീകൃത വികസന പദ്ധതികളുടെ ഗുണഫലം കിഴക്കന്‍ മേഖലകളായ മൂവാറ്റുപുഴയിലേക്കും പരിസരങ്ങളിലേക്കും എത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പഠനവുമായി ജില്ലാ കാംപയിന്‍ കമ്മിറ്റി
മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിനായി സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ സഹകരണത്തോടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഒരുങ്ങുകയാണ് മൂവാറ്റുപുഴ ജില്ലാ കാംപയിന്‍ കമ്മിറ്റി എന്ന് ജനറല്‍ കണ്‍വീനര്‍ എല്‍ദോ ബാബു വട്ടക്കാവന്‍ പറഞ്ഞു.
നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധിക്കും. ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴയിലും പരിസരങ്ങളിലും എത്താത്ത അവസ്ഥയാണ്. ഇതിനോടകം പുതിയ ജില്ലയ്ക്കായി നിരവധി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. എല്ലാ പദ്ധതികള്‍ക്കും വേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിപത്രങ്ങളാണ്.
താലൂക്കിലും വില്ലേജിലുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പരിമിതമാണ്. അധികാരവികേന്ദ്രീകരണം എന്നത് ഇപ്പോഴും വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. ഇത്തരം കാര്യങ്ങള്‍ നടക്കാന്‍ ജില്ലാകലക്ടറേറ്റുകള്‍ തന്നെ വേണം. കാര്‍ഷികമേഖലയുടെ വികസനം കൂടി ലക്ഷ്യമിട്ടാണ് ജില്ലാരൂപീകരണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.ഡി.എഫ് സര്‍ക്കാരില്‍ ഈ ആവശ്യം പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
സംസ്ഥാനത്തെ വലിയ ജില്ലകളിലൊന്നായ എറണാകുളത്തിന്റെ വിസ്തൃതി 3,068 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യയിലും മുന്‍നിരയിലുള്ള ഈ ജില്ലയെ വിഭജിക്കുന്നത് ഭരണപരമായി പ്രായോഗികമാണെന്നാണ് പുതിയ ജില്ലയ്ക്കുവേണ്ടി വാദിക്കുന്നവരുടെ നിലപാട്. ജില്ല രൂപീകരിച്ചാല്‍ കാര്‍ഷികം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ സമഗ്രമായ വികസനത്തിന് വഴിതുറക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
(തുടരും)
എഴുത്ത്: സുരേഷ് മമ്പള്ളി,
സലാം കല്ലായി,
അശ്‌റഫ് കൊണ്ടോട്ടി,
സുനി അൽഹാദി,
കെ. ഷിന്റുലാൽ,
കെ. കൃഷ്ണകുമാർ,
സുധീർ കെ. ചന്ദനത്തോപ്പ്,
സി.വി ശ്രീജിത്ത്.
സങ്കലനം: ടി.കെ ജോഷി.
the long-standing demand for a separate muvattupuzha district has gained momentum again, with supporters citing the town's historic commercial significance and the need for balanced regional development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."