കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്ക് വാള്‍ കൈയ്യില്‍ കരുതിയതാവാം; വിശദീകരണവുമായി സി.പി.എം
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ഉന്നതരുടെ അറിവോടെയെന്ന് സി.പി.എം. കൊല്ലപ്പെട്ടവരുടെ കൈയ്യില്‍ വാളുണ്ടായിരുന്നത് സ്വയരക്ഷയ്ക്ക് വേണ്ടി കരുതിയതാവാമെന്നും നേരത്തെ സംഘര്‍ഷമുണ്ടായ സ്ഥലമാണിതെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
കൊലപാതകം ആകസ്മികമായ സംഭവമല്ലെന്നും വളരെ ആലോചിച്ച് ആസൂത്രണം ചെയ്ത സംഭവമാണെന്നും അദ്ദേഹം ആരോപിച്ചു.
അടൂര്‍ പ്രകാശ് എം.പിക്ക് കൊലപാതകത്തില്‍ മുഖ്യ പങ്കുണ്ട്. ഗൂഢാലോചന നടത്തിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് സ്ഥലങ്ങളില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ഒരു വീട്ടില്‍ വെച്ചും ഫാം ഹൗസിലും വെച്ചാണ് ഗൂഢാലോചന നടന്നത്. ഒറ്റ വെട്ടില്‍ തന്നെ ഹൃദയം പിളര്‍ന്ന് പോയി എന്നത് തെളിയിക്കുന്നത് കൃത്യം ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ കൊലപാതകം എന്നാണ്,' നാഗപ്പന്‍ പറഞ്ഞു.
വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ അറസ്റ്റിലായ രണ്ട് പേര്‍ അടൂര്‍ പ്രകാശിന്റെ അടുത്തേക്ക് പോവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ ഒളിവില്‍ പോകുന്നതിന് മുമ്പാണ് സനല്‍, സജീവ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിന്റെ രംഗപ്രവേശത്തോടെയാണ് വാളുംവെട്ടികത്തിയുമൊക്കെ സംഘര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അവര്‍ വകവരുത്താന്‍ ശ്രമിച്ചു. ഈ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ എം.പിയായ അടൂര്‍പ്രകാശ് നേരിട്ട് ഇടപെട്ടു. പ്രതികള്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും കേസിലെ വകുപ്പുകള്‍ മാറ്റാനും ഇപെട്ടത് അടൂര്‍ പ്രകാശാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ലീനയുടെ വീട് ആക്രമിച്ചത് സി.പി.എം അല്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ വീടാക്രമിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. കരിമഠം കോളനിയിലെ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെഞ്ഞാറമൂട് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."