യുഎഇക്ക് നേരെ വൻ സൈനികാക്രമണം; ഇറാനെതിരെ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യം
അബൂദബി: യുഎഇക്ക് നേരെ ഇറാന്റെ വൻതോതിലുള്ള സൈനികാക്രമണമാണ് നടന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ കടന്നാക്രമണത്തെ തങ്ങളുടെ കരുത്തുറ്റ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായും യുഎഇ അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാൻ വിക്ഷേപിച്ച ആകെ 186 മിസൈലുകളിൽ 172 എണ്ണവും യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചപ്പോൾ, ഒരെണ്ണം ജനവാസ മേഖലയിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. മിസൈലുകൾക്ക് പുറമെ 812 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപേ പ്രതിരോധ സേന വീഴ്ത്തി. 812 ഡ്രോണുകളിൽ 755 എണ്ണവും തടയാൻ സേനയ്ക്ക് സാധിച്ചു.
പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ അബ്ദുൾ നാസർ മുഹമ്മദ് അൽ-ഹുമൈദിയാണ് വാർത്താ സമ്മേളനത്തിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തദ്ദേശീയമായി വികസിപ്പിച്ച ആയുധശേഖരം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി രാജ്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് യുഎഇ
പ്രതിസന്ധി രൂക്ഷമാകുന്നത് തടയാൻ ചർച്ചകളിലേക്ക് മടങ്ങുകയാണ് ഏക പോംവഴിയെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു. യുഎഇയുടെ പ്രദേശം സംഘർഷങ്ങൾക്കായി ഉപയോഗിക്കരുതെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു. ഇറാന്റെ ആണവ പദ്ധതി മാത്രമല്ല, അവരുടെ മിസൈൽ പദ്ധതിയും മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് എന്നും റീം അൽ ഹാഷിമി പറഞ്ഞു. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ സുരക്ഷിതമായി കഴിയുന്ന രാജ്യമാണ് യുഎഇ എന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം യുഎഇയ്ക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു. ഉൽപ്പന്നങ്ങളുടെ വിലകൾ നിരീക്ഷിക്കാൻ പരിശോധനകൾ ശക്തമാക്കിയതായും അബ്ദുല്ല ബിൻ തൗഖ് അൽ മാരി വ്യക്തമാക്കി.
ഉൽപ്പന്നങ്ങൾക്കായി വിപുലമായ ശൃംഖലയും ബദൽ വിപണികളും രാജ്യം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അനാവശ്യമായ വിലവർധന ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പരുക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
The UAE Ministry of Defense has successfully intercepted a large-scale military assault by Iran involving 186 missiles and over 800 drones. While the UAE’s defense systems neutralized the vast majority of the threats, one missile struck a residential area, resulting in 3 deaths and 68 injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."