വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന
മാന്നാർ: നിഷ്കളങ്കരായ കുരുന്നുകൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി പിതാവ് ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഇനിയും മുക്തമായിട്ടില്ല. മാന്നാർ 19-ാം വാർഡ് ശിവശൈലത്തിൽ മനോജ് (45), മൂത്ത മകൾ ശിവനന്ദന എന്നിവരുടെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുരട്ടിക്കാട് മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ കൊടും ക്രൂരത അരങ്ങേറിയത്.കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളിൽ പഠിക്കുന്ന രണ്ട് മക്കളെയും സ്കൂൾ വിടും മുൻപേ മനോജ് കാറിലെത്തി വിളിച്ചുകൊണ്ടുപോയി. മടക്കയാത്രയ്ക്കിടെ വഴിയിൽ വെച്ച് വിഷം കലർത്തിയ ജ്യൂസ് മക്കൾക്ക് നൽകുകയും പിന്നാലെ മനോജ് അത് കഴിക്കുകയും ചെയ്തു. തങ്ങളെ കൊല്ലാനാണ് അച്ഛൻ ജ്യൂസ് നൽകുന്നതെന്ന് ആ കുരുന്നുകൾ അറിഞ്ഞിരുന്നില്ല.റോഡരികിൽ നിർത്തിയിട്ട കാറിൽ മൂവരെയും അവശനിലയിൽ കണ്ടെത്തിയ ഒരു പ്രദേശവാസി ഉടൻ തന്നെ അതേ കാറിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിനെയും ശിവനന്ദനയെയും രക്ഷിക്കാനായില്ല. രണ്ടാമത്തെ മകൾ ശിവഗംഗ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. കുട്ടി ചികിത്സയിൽ തുടരുകയാണ്.
വിട നൽകി ഒരു നാട്
ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് അരങ്ങേറിയത്.പ്രിയപ്പെട്ട കൂട്ടുകാരിയെയും അവളുടെ അച്ഛനെയും അവസാനമായി ഒരുനോക്ക് കാണാൻ ശിവനന്ദന പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരും സഹപാഠികളും ഒഴുകിയെത്തി.നാടിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ അന്ത്യോപചാരമർപ്പിച്ചു.തകർന്ന നിലയിലുള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയവർക്കും ദുഃഖം അടക്കാനായില്ല.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."