യുഎഇ വ്യോമാതിർത്തി ഭാഗികമായി തുറന്നു: മണിക്കൂറിൽ 48 വിമാനങ്ങൾക്ക് അനുമതി; യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
അബുദബി: പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് നിയന്ത്രണമേർപ്പെടുത്തിയ വ്യോമപാതകൾ ഭാഗികമായി പുനഃസ്ഥാപിച്ചു കൊണ്ട് സുരക്ഷിത വ്യോമ ഇടനാഴികൾ തുറന്ന് യുഎഇ. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഇടനാഴികളാണ് ഗൾഫ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായും (ICAO) ഏകോപിപ്പിച്ച് തുറന്നതെന്ന് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർവീസുകൾ പുനരാരംഭിക്കുന്നു
യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷം വിമാനയാത്രയെ ബാധിച്ച പശ്ചാത്തലത്തിൽ, ഘട്ടം ഘട്ടമായാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നത്. മാർച്ച് 1 മുതൽ ഇതു വരെ 60 വിമാനങ്ങളിലായി 17,498 യാത്രക്കാരാണ് യുഎഇയിൽ നിന്നു മടങ്ങിയത്. ദേശീയ വിമാനക്കമ്പനികളിലായി 80 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ 27,000 യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സാധിക്കും.
നിലവിൽ മണിക്കൂറിൽ 48 വിമാനങ്ങൾക്കാണ് അനുമതിയെങ്കിലും സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം ഇത് വർദ്ധിപ്പിക്കും.
യാത്രക്കാർ ശ്രദ്ധിക്കാൻ: വിമാനത്താവളത്തിലേക്ക് എപ്പോൾ പോകണം?
- വിമാനക്കമ്പനികൾ നേരിട്ട് ബന്ധപ്പെടാത്ത പക്ഷം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുത്.
- ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം മാത്രം യാത്ര പുറപ്പെടുക.
വിമാനങ്ങൾ വൈകുന്നത് മൂലം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസ, ഭക്ഷണ ചെലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സാമ്പത്തിക സ്ഥിരതയും ഭക്ഷ്യസുരക്ഷയും
പ്രാദേശിക വെല്ലുവിളികൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം ഒരു ചുവപ്പ് രേഖയാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. 4 മുതൽ 6 മാസം വരെ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ ശേഖരം രാജ്യത്തുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
സുരക്ഷയ്ക്കും മനുഷ്യജീവനുമാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യോമഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
the uae has partially reopened its airspace, allowing up to 48 flights per hour. authorities confirmed that operations are gradually resuming under strict monitoring to ensure passenger safety and smooth air traffic management amid ongoing regional developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."