'രാഹുൽ എന്നെ തീവ്രവാദിയെന്ന് വിളിച്ചു' ആരോപണവുമായി കെജ്‌രിവാൾ
മൊഹാലി
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തന്നെ തീവ്രവാദിയെന്നു വിളിച്ചെന്ന ആരോപണവുമായി എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. പഞ്ചാബിലെ മൊഹാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ആരോപണമുയർത്തിയത്.
കെജ് രിവാളിനും എ.എ.പിക്കുമെതിരേ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനിടെ തന്നെ തീവ്രവാദിയെന്ന് വിളിച്ചെന്നാണ് കെജ് രിവാൾ പറയുന്നത്.
'രാഹുൽ എന്നെ തീവ്രവാദിയെന്നു വിളിച്ചു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ദിവസമായ ഈ മാസം 20ന് അദ്ദേഹത്തിന് അതിനുള്ള മറുപടി കിട്ടും. വ്യവസായ പ്രമുഖർ മുതൽ സാധാരണക്കാരെവരെ കോൺഗ്രസുകാർ തീവ്രവാദികളാക്കുകയാണ്'. കെജ് രിവാൾ പറഞ്ഞു. 'എ.എ.പിയുടെ സമുന്നത നേതാവിനെ ചിലപ്പോൾ നിങ്ങൾ തീവ്രവാദികളുടെ വീട്ടിൽ കണ്ടേക്കാം. എന്നാൽ, ഒരു കോൺഗ്രസ് നേതാവിനെയും നിങ്ങൾക്ക് അങ്ങനെ കാണേണ്ടിവരില്ലെ'ന്നായിരുന്നു കെജ് രിവാളിനെ ഉന്നമിട്ട് കഴിഞ്ഞ ദിവസം രാഹുലിന്റെ പരാമർശം. 2017ലെ തെരഞ്ഞെടുപ്പ് സമയത്ത് കെജ് രിവാൾ പഞ്ചാബിലെ മോഗയിലെ മുൻ ഖലിസ്ഥാൻ നേതാവിന്റെ വീട്ടിൽ തങ്ങിയത് ഓർമിപ്പിച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ. ഭരിക്കാൻ ഒരു അവസരം തരൂവെന്ന് ചോദിച്ചുവരുന്നവർ പഞ്ചാബിനെ നശിപ്പിക്കുമെന്നും ബർനാലയിൽ ഒരു റാലിയിൽ സംസാരിക്കവേ രാഹുൽഗാന്ധി പറഞ്ഞിരുന്നു. പഞ്ചാബ് അതിർത്തി സംസ്ഥാനമാണ്. അതു സമാധാനപൂർവമായി കാക്കാൻ കോൺഗ്രസിനേ സാധിക്കൂ. സമാധാനം ഇല്ലാതായാൽ എല്ലാം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരേയും രാഹുൽ തുറന്നടിച്ചിരുന്നു. ബി.ജെ.പിയുമായി അമരീന്ദറിനുള്ള ബന്ധം മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് ഒഴിവാക്കിയതെന്നായിരുന്നു പരാമർശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."