HOME
DETAILS

മോദിയുടെ മുന്നിലെ ചില ചതിക്കുഴികൾ

  
backup
January 30, 2023 | 7:28 PM

894563546-2

എൻ.പി ചെക്കുട്ടി


2024ൽ മൂന്നാംതവണയും രാജ്യത്തിൻ്റെ ഭരണം കൈയടക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി പുറമേയ്‌ക്കെങ്കിലും പ്രകടിപ്പിക്കുന്നത്. ഹിമാചൽപ്രദേശ് നിയമസഭയിൽ തിരിച്ചടി ഏറ്റുവെങ്കിലും അന്നാട്ടിൽ നിന്നുള്ള ജെ.പി നദ്ദയെത്തന്നെ അധ്യക്ഷസ്ഥാനത്തു നിലനിർത്തി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ ദേശീയനേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. പതിവുപോലെ നരേന്ദ്രമോദിയും അമിത് ഷായും തന്നെയാവും പാർട്ടിയുടെ തന്ത്രങ്ങളുടെ കടിഞ്ഞാൺ പിടിക്കുന്നത്. ആർ.എസ്.എസ് അടക്കമുള്ള വിപുല സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ സംഘബലം തെരഞ്ഞെടുപ്പുരംഗത്തു കരുത്താവുമെന്നും അവർ കണക്കുകൂട്ടുന്നു.


അവരുടെ പ്രതീക്ഷകൾക്കും ആത്മവിശ്വാസത്തിനും അടിസ്ഥാനമില്ലെന്ന് ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും പറയാനാവില്ല. ഭരണരംഗത്തു ബി.ജെ.പി സുസ്ഥിര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആഗോളതലത്തിൽ വികസിത യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം സാമ്പത്തിക മാന്ദ്യത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. പശ്ചിമ യൂറോപ്പിൽ ഇത് ഏറ്റവും പ്രകടമായി കാണപ്പെടുന്നത് ബ്രിട്ടനിലാണ്. ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം മൂർച്ഛിക്കുക മാത്രമല്ല, ആരോഗ്യ-സുരക്ഷാരംഗം അടക്കമുള്ള മേഖലകളിൽ അതിന്റെ കനത്ത പ്രത്യാഘാതം അനുഭവപ്പെടുകയും ചെയ്യുന്നു. നഴ്‌സുമാരും മറ്റു പാരാമെഡിക്കൽ സേവനരംഗത്തു പ്രവർത്തിക്കുന്നവരും സമരത്തിലാണ്. ഏറ്റവും നല്ലനിലയിൽ നടന്നിരുന്ന ദേശീയ ആരോഗ്യ സംവിധാനം കുത്തഴിഞ്ഞുകിടക്കുന്നു. ഇതേ അളവിലല്ലെങ്കിലും ഫ്രാൻസ്, ജർമനി തുടങ്ങിയ മറ്റു പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലും പ്രതിസന്ധിയുണ്ട്.


കാരണങ്ങൾ പലതുണ്ടെങ്കിലും ഉക്രൈനിലെ യുദ്ധം ഏൽപിക്കുന്ന ആഘാതം അതിൽ പ്രധാനമാണെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. യൂറോപ്പിൽ ഇത്തവണ കഠിന തണുപ്പാണ് അനുഭവപ്പെട്ടത്. അതേസമയം, ഇന്ധനവില കുതിച്ചുകയറി. റഷ്യയിൽ നിന്നുള്ള വാതകവും മറ്റു ഇന്ധനങ്ങളുമാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളുടെയും പ്രധാന ആശ്രയമായിരുന്നത്. യുദ്ധം കാരണം അവ ഇത്തവണ ലഭ്യമായില്ല. അതോടെയുണ്ടായ കനത്ത ഇന്ധനവില വർധന മറ്റു അവശ്യവസ്തുക്കളുടെ വിലയും കുതിച്ചു കയറുന്നതിനു ഇടയാക്കി. നിലവിൽ യൂറോപ്പിൽ അനുഭവപ്പെടുന്ന അമിത വിലക്കയറ്റം എന്ന പ്രതിഭാസത്തിന്റെ പ്രധാന കാരണം അതുതന്നെയാണ്.


എണ്ണയെ യുദ്ധത്തിൽ ഒരു ആയുധമായി ഉപയോഗിക്കാനുള്ള റഷ്യൻ പ്രസിഡൻ്റ് വ്‌ലാദിമിർ പുടിന്റെ നീക്കം യൂറോപ്പിനെ വൻതോതിൽ ബുദ്ധിമുട്ടിച്ചെങ്കിൽ അത് ഇന്ത്യക്കു ഗുണമായാണ് ഭവിച്ചത്. റഷ്യൻ ഇന്ധനം ആഗോളവിപണിയിൽ വിൽക്കുന്നത് അമേരിക്കൻ, യൂറോപ്യൻ യൂണിയൻ സഖ്യം കടുത്ത ഉപരോധ നടപടികളിലൂടെ തടഞ്ഞപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇത് അവസരമായി. റഷ്യൻ ഇന്ധനം കനത്ത ഡിസ്‌കൗണ്ടിലാണ് ഇന്ത്യയും ചൈനയും മറ്റു പല രാജ്യങ്ങളും വാങ്ങിച്ചുകൂട്ടിയത്. ആഭ്യന്തരവിപണിയിൽ അതിന്റെ ആനുകൂല്യം ഒന്നും ഉപഭോക്താക്കൾക്ക് ലഭ്യമായില്ലെങ്കിലും ഇന്ത്യയുടെ ഇടപെടൽശേഷി വർധിപ്പിക്കുകയുണ്ടായി. അതേപോലെ ആഗോളനിക്ഷേപത്തിനു കൂടുതൽ സുരക്ഷിത അന്തരീക്ഷം ഇന്ത്യയിലാണ് എന്ന പ്രതീതിയും വർധിച്ചുവന്നു.


ഉക്രൈൻ യുദ്ധം തുടങ്ങിയ ശേഷമുള്ള കാലത്ത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രാധാന്യം വർധിക്കുന്നതായാണ് കാണാൻ കഴിയുക. അമേരിക്കയും യൂറോപ്യൻ യൂനിയനും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വിപണി സാധ്യതകൾ വളരെ താൽപര്യത്തോടെ വീക്ഷിക്കുന്നുണ്ട്. അതിന് അനുകൂലമായി വന്ന മറ്റൊരു അന്താരാഷ്ട്ര വികസനം, ചൈനയുടെ ചില നയവൈകല്യങ്ങളാണ്. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ആഗോളവിപണിയുടെ മുഖ്യ ഉൽപാദനശാല എന്ന പദവിയിലാണ് ചൈന ഇരുന്നത്. പക്ഷേ, സമീപകാലത്തു ചൈനയുടെ കർക്കശനയങ്ങളും കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ വരുത്തിയ വീഴ്ചകളും ചൈനയെ ലോകത്തെ പ്രധാന നിക്ഷേപകേന്ദ്രം എന്ന പദവിയിൽ നിന്ന് മാറ്റുകയാണ്. ആപ്പിൾ അടക്കമുള്ള പല കമ്പനികളും വിപുല ഉൽപാദനശാലകൾ മറ്റു രാജ്യങ്ങളിലേക്കു പറിച്ചുനടുകയാണ്. നിലവിലെ അവസ്ഥയിൽ ഈ പ്രവണത കൂടുതൽ ശക്തമാകാനാണ് സാധ്യത. ചൈനയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള മറ്റു തർക്കങ്ങളും കൂടുതൽ രൂക്ഷമാകുന്നുണ്ട്; അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യമായി പ്രതിഫലിക്കുക സാമ്പത്തിക മേഖലയിൽ ആയിരിക്കുകയും ചെയ്യും. വിയറ്റ്‌നാം അടക്കമുള്ള പല രാജ്യങ്ങളും ചൈനയിൽ നിന്ന് ഒഴിച്ചുപോകുന്ന ആഗോള സ്ഥാപനങ്ങളുടെ ഉൽപാദന പ്രവർത്തനങ്ങൾക്ക് ആതിഥ്യം വഹിക്കാനായി രംഗത്തുണ്ടെങ്കിലും ഇന്ത്യയുടെ വിപുല കമ്പോളവും കരുത്തുള്ള തൊഴിൽശക്തിയും ശാസ്ത്ര-സാങ്കേതിക മേഖലയിലെ മികവും ഒക്കെ ഈ നാടിന് അനുകൂല ഘടകങ്ങളാണ്. അതിനാൽ ഇന്ത്യയിലോ പുറത്തോ കാര്യമായ വെല്ലുവിളികളില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് മോദിയും സംഘവും ഇപ്പോൾ കരുക്കൾ നീക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ തുടർന്നുവന്ന കൊടുംപാതകങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ലോകം മറക്കണമെന്നും തങ്ങളെ ബഹുമാനത്തോടെ അന്താരാഷ്ട്രവേദികളിൽ സ്വീകരിച്ച് ആനയിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഇന്ത്യയെ 'വിശ്വഗുരു' എന്ന് അവർതന്നെ പടിപ്പുകഴ്ത്തുന്നു. മറ്റുള്ളവരും അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങണം എന്നും ആഗ്രഹിക്കുന്നു.


എന്നാൽ ചരിത്രത്തിന് അതിന്റേതായ ചലനനിയമങ്ങളുണ്ട്. വൈരുധ്യാത്മകതയാണ് അതിന്റെ നിതാന്തസ്വഭാവം. ഒരു രാത്രിക്കൊരു പകൽ, ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നൊക്കെ പറയുന്നതുപോലെ ചരിത്രം മുന്നേറുന്നത് നിഷേധവും നിഷേധത്തിന്റെ നിഷേധവും ഉൾക്കൊള്ളുന്ന ഒരു ചാക്രിക സംക്രമണ രീതിയിലാണ്. അതിനാൽ ഇന്ത്യയുടെ നേട്ടങ്ങൾക്കു കാരണമാകുന്ന വിഷയങ്ങൾതന്നെ നിഷേധരൂപത്തിലുള്ള ഫലങ്ങളും പുറപ്പെടുവിക്കും. അതിലൊന്ന് ആഗോളതലത്തിൽ ഇന്ത്യ കൂടുതൽ ശക്തിയും പ്രാധാന്യവും നേടുമ്പോൾ തന്നെ അത് കൂടുതൽ കർക്കശ പരിശോധനകൾക്കും വിമർശനങ്ങൾക്കും വിധേയമായിത്തീരും എന്ന വസ്തുതയാണ്. അതാണ് ബി.ബി.സിയുടെ മോദി ഡോക്യുമെന്ററിയിൽ നമ്മൾ കാണുന്നത്. അതിനോടുള്ള ഇന്ത്യൻ ഭരണാധികാരികളുടെ പ്രതികരണം തീർത്തും അപക്വവും പരിഭ്രാന്തി നിറഞ്ഞതുമായിരുന്നു. കൊതുകിനെ കൊല്ലാൻ കൊട്ടുവടി എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. ഏതാണ്ട് അത്തരം രീതിയിലാണ് കാര്യമായി ആരും ശ്രദ്ധിക്കാനിടയില്ലാതിരുന്ന ഒരു ഡോക്യൂമെന്ററിയെ ആഗോളവിവാദമാക്കി മാറ്റിയതിലൂടെ ഇന്ത്യൻ അധികാരികൾ പെരുമാറിയത്. ഇനിയുള്ള നാളുകളിൽ കൂടുതൽ കടുത്ത മാധ്യമപരിശോധനകൾ വരും; കാരണം ഇന്ത്യയിൽ തങ്ങളുടെ മാധ്യമ സ്വാധീനവും സ്വീകാര്യതയും ഉറപ്പിക്കാൻ പറ്റിയ അന്തരീക്ഷമാണ് ഒരുങ്ങുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ കാണുന്നു.


ഇതേ പ്രതിഭാസത്തിന്റെ സാമ്പത്തികമേഖലയിലെ ആദ്യ പ്രതിഫലനമാണ് അദാനിയുടെ ആഗോള സ്വാധീനത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ ഗവേഷണ റിപ്പോർട്ടിൽ കാണുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരിവിപണിയിൽ പ്രവർത്തിക്കുന്ന കമ്പനികളെ കർശന പരിശോധനയ്ക്കു വിധേയമാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അത് തുറന്ന വിപണിയുടെ ഒരു പൊതുസ്വഭാവമാണ്. ഓഹരികൾ വാങ്ങുന്നവർ എവിടെയാണ് മുതൽ മുടക്കുന്നത്, എന്താണ് അവരുടെ പ്രവർത്തരീതി എന്നൊക്കെ ചുഴിഞ്ഞു നോക്കും. അതാണ് ഹിൻഡൻബെർഗ് റിസർച്ചിന്റെ ഗവേഷണ റിപ്പോർട്ടിലും കാണുന്നത്. ആഗോളവിപണിയിൽ അദാനി ഒരു വമ്പിച്ച ഓഹരിവിൽപന ശ്രമം ആരംഭിച്ച നേരമാണ്. ഇന്ത്യയിലെയെന്നല്ല ലോകത്തെതന്നെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനികളിലൊന്ന് എന്ന നിലയിൽ അതിന്റെ സാമ്പത്തിക സ്വരൂപവും ധനസ്വരൂപണ രീതികളും സാമ്പത്തിക അച്ചടക്കവും ഒക്കെ പരിശോധനാവിധേയമാകും. അദാനി മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ എലോൺ മസ്‌കും ഇത്തരം കർശന പരിശോധനയുടെ ഫലം അനുഭവിക്കുകയാണ്. അദ്ദേഹത്തിന്റെ കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ ആഴ്ചകളിൽ നേരിട്ടത് അദാനി നേരിട്ടതിനേക്കാൾ എത്രയോ കടുത്ത ആഘാതമാണ്.
എന്നാൽ എലോൺ മസ്‌കോ ടെസ്‌ല അടക്കമുള്ള അദ്ദേഹത്തിന്റെ കമ്പനികളോ അതൊക്കെ വൈദേശിക ശക്തികളുടെ കുത്തിത്തിരിപ്പാണ് എന്നൊന്നും കുയുക്തികൾ ഉന്നയിക്കുകയുണ്ടായില്ല. തുറന്ന വിപണിയിൽ തുറന്ന മത്സരവും നടക്കണം. അതിനു തുറന്ന വിവര ശേഖരണ-വിചിന്തന സംവിധാനവും നിർബന്ധമാണ്. എന്നാൽ ഗുജറാത്തിൽ മോദിയുടെ ഭരണത്തിന്റെ ആദ്യനാളുകൾ മുതൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഊന്നുവടിയുമായി നേട്ടങ്ങൾ കൈവരിച്ച അദാനി ഇപ്പോൾ ആഗോള വിപണിയിലെ സൂര്യാഘാതത്തെ ഇന്ത്യൻ ദേശീയവികാരംകൊണ്ടും കോടതി നടപടിയെന്ന ഉമ്മാക്കികൊണ്ടും നേരിടാനാണ് ശ്രമിക്കുന്നത്. അതായത് ആഗോളവിപണിയിലെ മത്സരതന്ത്രങ്ങളെ നേരിടാനുള്ള ശേഷി ഇനിയും അവർ കൈവരിച്ചിട്ടില്ല എന്നാണത് വ്യക്തമാക്കുന്നത്. പ്രധാനമായും ഇന്ത്യൻ അധികാരികളുടെ സംരക്ഷണവും എൽ.ഐ.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നിക്ഷേപവുമാണ് അവരുടെ ശേഷിയുടെ ഊർജം എന്നാണ് വിപണി വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു ചീട്ടുകൊട്ടാരം എന്നാണ് ചിലർ അദാനി സാമ്രാജ്യത്തെ വിശേഷിപ്പിക്കുന്നത്. അത് തകർന്നുവീണാൽ അടുത്ത വർഷം ഇന്ത്യയിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജീവിതസമ്പാദ്യവും കൊണ്ടാണ് അവർ അപ്രത്യക്ഷരാകുക. അതിന്റെ ആഘാതം എത്ര ഭയങ്കരമായിരിക്കും എന്ന് ആലോചിക്കാനേ വയ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  15 days ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  15 days ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  15 days ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  15 days ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  15 days ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  15 days ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  15 days ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  15 days ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  15 days ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  15 days ago