HOME
DETAILS

ബി.ജെ.പി ബദലിന് ആരുമായും സഹകരിക്കാം

  
backup
April 05, 2022 | 8:11 PM

todays-article-06-april-2022


? പാർട്ടി കോൺഗ്രസോടെ പോളിറ്റ്ബ്യൂറോയിൽനിന്ന് പടിയിറങ്ങുകയാണല്ലോ. പൂർണ തൃപ്തിയോടെയാണോ ഈ പിൻമാറ്റം
= പി.ബിയിൽനിന്ന് ഒഴിവാകുന്നതിൽ ഒരു പ്രയാസവുമില്ല. പ്രായമായാൽ സ്ഥാനങ്ങളിൽനിന്ന് വിരമിക്കൽ അനിവാര്യമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ആരും സംഘടനാപ്രവർത്തനത്തിൽനിന്ന് ഒഴിവാകുന്നില്ലെന്നതാണ് വസ്തുത. കമ്മിറ്റികളിൽ ഇല്ലെന്നേയുള്ളൂ. അതുകൊണ്ട് പാർട്ടിപ്രവർത്തനങ്ങളിൽ കുറേക്കൂടി സജീവമാകാൻ കഴിയും. പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഇല്ലെങ്കിലും മറ്റ് പാർട്ടി ചുമതലകളെല്ലാം നിർവഹിക്കും. യുവാക്കൾ കൂടുതലായി പാർട്ടി ചുമതലകളിൽ വരട്ടെ എന്ന താൽപര്യത്തിന്റെ ഭാഗമായി ഞാനടക്കമുള്ള മുതിർന്ന നേതാക്കളാണ് 75 വയസ് എന്ന പരിധിവച്ചത്. ഇതിന്റെ ഫലമായി പുതിയൊരു തലമുറ പാർട്ടി കമ്മിറ്റികളിലേക്കു വരികയാണ്. ഐ.ടി അടക്കമുള്ള പുതിയ മേഖലകളിലേക്കുകൂടി പാർട്ടിപ്രവർത്തനം വ്യാപിപ്പിക്കണം എന്നതും പ്രായപരിധി നിശ്ചയിച്ചതിനു കാരണമാണ്. പഴയ തലമുറയേയും പുതിയ തലമുറയേയും സമന്വയിപ്പിക്കുക എന്നൊരു ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. പഴയ തലമുറയുടെ അനുഭവങ്ങളും പുതിയ തലമുറയുടെ അറിവുകളും സമന്വയിക്കുമ്പോൾ പാർട്ടിക്ക് പുതിയ ദിശാബോധം കൈവരുമെന്നുറപ്പ്.
? പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിൽ പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാൻ എന്തെങ്കിലും തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നുണ്ടോ
= തീർച്ചയായും. അവിടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. ബംഗാളിലും ത്രിപുരയിലും സംഭവിച്ച വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊണ്ട് പാർട്ടി തിരിച്ചുവരും. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് അതിന്റെ ഭാഗമായി പാർട്ടി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഒന്ന് ബി.ജെ.പിക്കെതിരായ രാഷ്ട്രീയ അടവുനയം. രണ്ട്, പാർട്ടിയുടെ കരുത്ത് വളർത്താൻ ആവശ്യമായ സംഘടനാപരമായ കാര്യങ്ങൾ.
? ബി.ജെ.പിക്കെതിരായ അടവുനയം എന്താണെന്നു വ്യക്തമാക്കാമോ
= രാജ്യത്തെ പൊതുസ്ഥിതികൾ പരിശോധിച്ചാൽ മൂന്ന് പ്രവണതകൾ നമുക്ക് കാണാൻ കഴിയും. മോദി സർക്കാരിനെതിരായി രാജ്യത്ത് വർധിച്ചുവരുന്ന അസംതൃപ്തിയാണ് അതിലൊന്ന്. കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങൾ, പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങൾ എന്നിവയെല്ലാം കേന്ദ്ര ഭരണത്തിനെതിരേയുള്ള തുടർച്ച നഷ്ടമാകാത്ത വലിയ മുന്നേറ്റങ്ങളാണ്. രണ്ടാമത്, വർഗസംഘർഷങ്ങളും സാമൂഹ്യസംഘർഷങ്ങളും വർധിച്ചുവരികയാണ്. കോർപറേറ്റുകൾക്കെതിരായി ധനിക കർഷകരടക്കമുള്ളവരാണ് തെരുവിലിറങ്ങിയത്. വൻകിട കുത്തകകൾക്ക് അനുഗുണമായി സർക്കാർ നീങ്ങുന്നതിന്റെ ഫലമായി ചെറുകിട കുത്തകകളും ജന്മിമാരും സർക്കാരിനെതിരേ തിരിയുന്നു. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തുന്നതിന്റെ ഫലമായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും വഷളായിട്ടുണ്ട്. ബി.ജെ.പിയും പ്രാദേശിക രാഷ്ട്രീയകക്ഷികളും തമ്മിലുള്ള സംഘർഷവും മൂർച്ഛിച്ചുവരികയാണ്. മൂന്നാമത്തെ ഘടകം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം, ഭരണത്തുടർച്ച, ഈ സർക്കാർ സ്വീകരിച്ചുവരുന്ന നയസമീപനങ്ങൾ എന്നിവയാണ്. ഇത് ദേശീയതലത്തിൽ തന്നെ ഇടതുരാഷ്ട്രീയത്തിന് ആത്മവിശ്വാസം പകരുന്നതാണ്. ഈ സാധ്യതകളെയാകെ പ്രയോജനപ്പെടുത്തി പാർട്ടിയുടെ കരുത്ത് വളർത്താൻ ഞങ്ങൾ ശ്രമിക്കും.
? ഭരണത്തുടർച്ച എന്ന കേരള മോഡൽ മറ്റു സംസ്ഥാനങ്ങളിലും പരീക്ഷിക്കുമെന്നു തന്നെയാണോ
= തീർച്ചയായും. മുകളിൽ പറഞ്ഞ മൂന്ന് സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ സംഘടനയെ വളർത്തുക എന്നുതന്നെയാണ് ലക്ഷ്യം.
? ബി.ജെ.പി സർക്കാരിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികളെ ഉൾപ്പെടുത്തിയുള്ള വിശാലസഖ്യമായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസ് ലക്ഷ്യമിട്ടത്. കോൺഗ്രസ് സഖ്യം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടോ? യു.പി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് അമ്പേ പരാജയപ്പെട്ട സാഹചര്യത്തിൽ പഴയ തീരുമാനം പുനഃപരിശോധിക്കുമോ
= ആ ഒരു തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ബി.ജെ.പിയുടെ നയസമീപനങ്ങളെ എതിർക്കാൻ മുന്നോട്ടുവരുന്ന ആരുമായും രാഷ്ട്രീയ സഖ്യമാവാം എന്നുതന്നെയാണ് പാർട്ടി നിലപാട്. ബി.ജെ.പി രാജ്യത്ത് നടപ്പാക്കിവരുന്ന വർഗീയവത്കരണ നടപടികൾ, ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ, അമിതാധികാര നീക്കങ്ങൾ, ഇന്ത്യയുടെ വിദേശനയം അമേരിക്കയ്ക്ക് അടിയറവയ്ക്കൽ എന്നിവയെ ആരൊക്കെ എതിർക്കുന്നുവോ അവരോടെല്ലാം കൊടിനിറം നോക്കാതെ ഞങ്ങൾ സഹകരിക്കും. ഈ നയങ്ങളെ എതിർത്തെങ്കിൽ മാത്രമേ നമുക്ക് ബി.ജെ.പിയുടെ വളർച്ച തടയാനും ഒറ്റപ്പെടുത്താനും കഴിയൂ.
? കോൺഗ്രസിനെ കൂടെക്കൂട്ടണമെന്ന നിലപാടു തന്നെയാവുമോ കേരളത്തിലും പാർട്ടി കൈക്കൊള്ളുക
= കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നു എന്ന തെറ്റിദ്ധാരണയിലാണ് കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങൾ ഉൾപ്പെടെ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് അനുകൂലമായി വോട്ടുചെയ്തത്. കോൺഗ്രസിന്റെ പ്രധാനമന്ത്രിയായി രാഹുൽഗാന്ധിയെ ഉയർത്തിക്കാട്ടിയതും സംസ്ഥാനത്ത് വലിയതോതിലുള്ള വോട്ടു ചോർച്ചയ്ക്കു കാരണമായി. എന്നാൽ ഇപ്പോൾ ആ കാര്യങ്ങളെക്കുറിച്ചൊക്കെ ജനങ്ങൾക്കു ബോധ്യം വന്നു. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച സാധ്യമായത്. അതിനു മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും ജനവിധി ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു.
? താങ്കൾ പ്രവർത്തനമണ്ഡലം കേരളത്തിലേക്ക് മാറ്റുമോ
=കഴിഞ്ഞ 30 വർഷമായി ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പാർട്ടി പ്രവർത്തനം. ഇനി കേരളത്തിലെ സംഘടനാപ്രവർത്തനങ്ങളിൽ കുറേക്കൂടി സജീവമാകാനാണ് ആഗ്രഹിക്കുന്നത്.
? പി.ബിയിൽ ദലിത്, വനിതാപ്രാതിനിധ്യം വർധിക്കുമോ
=അക്കാര്യങ്ങളൊക്കെ പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസമായ 10ന് തീരുമാനിക്കും. വനിതകൾ, പിന്നോക്കവിഭാഗത്തിൽ പെട്ടവർ, യുവാക്കൾ എന്നിവരുടെ പ്രാതിനിധ്യം ഉയർത്തണമെന്ന അഭിപ്രായം പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്. തീർച്ചയായും അത്തരം അഭിപ്രായങ്ങൾ പരിഗണിക്കപ്പെടുമെന്നുതന്നെ പറയാം. കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ദലിതരെയും യുവാക്കളെയും വനിതകളെയും എത്രത്തോളം കൊണ്ടുവരാമോ അത്രത്തോളം പ്രാതിനിധ്യം ഉറപ്പാക്കും. അതോടെ പാർട്ടിയുടെ ഉപരിഘടകത്തിലടക്കം നല്ല മാറ്റമുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. പുതുതലമുറയെക്കൂടി ഈ ഘടകങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ വലിയൊരു സന്ദേശം പകരാനും കഴിയും. പുതിയ തലമുറയുടെ വിചാര-വികാരങ്ങളെക്കൂടി മനസിലാക്കി ഇടപെടേണ്ട സാഹചര്യവും ആവശ്യമാണ്. സി.സിയിലും പി.ബിയിലും പഴയ തലമുറ മാത്രം ഇരുന്നതുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും നടക്കില്ല.
? പി.ബി അംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ടാകുമോ
= അക്കാര്യങ്ങൾ 10ാം തീയതി മാത്രമേ തീരുമാനിക്കൂ. പാർട്ടി കോൺഗ്രസിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും ആളെണ്ണം കൂട്ടണോ കുറയ്ക്കണോ എന്നൊക്കെ തീരുമാനിക്കുന്നത്.
? കേരളത്തിൽനിന്ന് പി.ബിയിൽ ആരൊക്കെ വരും
=അതെല്ലാം പാർട്ടി കോൺഗ്രസിൽ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഊഹാപോഹങ്ങൾ മാത്രമാണല്ലോ ഇപ്പോൾ അന്തരീക്ഷത്തിലുള്ളത്. അക്കാര്യത്തിൽ ഓരോരുത്തരുടെയും ഭാവന ചിറകുവിരിച്ചു പറക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാൻ ആക്രമണം തുടർന്ന് ഇസ്റാഈൽ

International
  •  21 days ago
No Image

ഗസ്സ വംശഹത്യയ്ക്കെതിരേ ലണ്ടനില്‍ പ്രതിഷേധം; 500ലേറെ പേര്‍ അറസ്റ്റില്‍

International
  •  21 days ago
No Image

മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു; തെക്കൻ തമിഴ്‌നാട് വരൾച്ചാ ഭീഷണിയിൽ

Kerala
  •  21 days ago
No Image

മുന്നണികളുടെ ഉറക്കം കെടുത്തുന്ന ശതമാനക്കണക്കുകൾ; പോളിങ് കൂടിയാലും കുറഞ്ഞാലും ഉറപ്പില്ല

Kerala
  •  21 days ago
No Image

അന്ന് സിദ്ധാർഥ്...ഇന്ന് നിതിൻ... ചോരയുണങ്ങാതെ...

Kerala
  •  21 days ago
No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  21 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  21 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  21 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  21 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  21 days ago