HOME
DETAILS

ദളിതരെ തോട്ട് കൂടാത്ത ഇന്ത്യ

  
backup
August 20, 2022 | 4:54 AM

dalit-untochability

 

അശോക് ഭാരതി

1923 ആഗസ്റ്റ് നാലിന് ബോംബെ നിയമനിര്‍മ്മാണ സഭ ദളിത് വിഭാഗങ്ങള്‍ക്ക് എല്ലാ പൊതുഇടങ്ങളിലും പ്രവേശനം സാധ്യമാക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നു. പൊതുജലവിതരണ കേന്ദ്രങ്ങള്‍, പൊതുകിണറുകള്‍, ധര്‍മ്മശാലകള്‍, വിദ്യാലയങ്ങള്‍, കോടതികള്‍, ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുമുതലുപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടതോ സര്‍ക്കാര്‍ നിര്‍മ്മിച്ചതോ സര്‍ക്കാര്‍ അനുശാസനാപ്രകാരം നിര്‍മ്മിച്ചതോ ആയ സകല പൊതുഇടങ്ങളിലും ദളിത് വിഭാഗത്തിന് തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്നതായിരുന്നു ബോംബെ നിയമനിര്‍മ്മാണ സഭയുടെ നിര്‍ദ്ദേശം. ഇതു കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, 1927 മാര്‍ച്ച് 19ന് ഭീം റാവു റാംജി അംബേദ്കറുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു വരുന്ന സത്യാഗ്രഹികള്‍ മഹദ് സത്യാഗ്രഹം നടത്തുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ മഹദ് പ്രദേശത്തുള്ള ചൗദര്‍ തടാകം സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നെങ്കിലും ദളിതര്‍ക്ക് വെള്ളം ശേഖരിക്കാനുള്ള സൗകര്യം സവര്‍ണ്ണവിഭാഗക്കാര്‍ നിഷേധിച്ചിരുന്നു. സവര്‍ണ്ണവിഭാഗത്തിന്റെ ഇത്തരമൊരു അലിഖിത നിയമത്തെയാണ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള മഹദ് സത്യാഗ്രഹം ചോദ്യം ചെയ്തത്. ചൗദര്‍ തടാകത്തില്‍ നിന്ന് വെള്ളം ശേഖരിക്കാനെത്തിയ സത്യാഗ്രഹികളെ സവര്‍ണ്ണവിഭാഗം മര്‍ദ്ദിച്ചവശരാക്കിയെന്നത് ഭൂതകാല ചരിത്രയാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ന് ഇന്ത്യ എഴുപത്തിയഞ്ച് വര്‍ഷത്തെ 'സ്വാതന്ത്യത്തിന്റെ അമൃതം' നുണയുമ്പോള്‍, രാജസ്ഥാനിലെ ജലോറില്‍ ഇന്ദ്ര മെഹ്‌വാള്‍ എന്ന ദളിത്ബാലനെ വെള്ളമെടുത്തതിന് അടിച്ചുകൊല്ലുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യം.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അമരക്കാര്‍ തൊട്ടുകൂടായ്മയില്‍ നിന്നുള്ള മോചനവും സാധ്യമാക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടന തൊട്ടുകൂടായ്മ നിരോധിച്ചതിനോടൊപ്പം, ഇതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന മറ്റു സമ്പ്രദായങ്ങളെ നിരോധിക്കുകയും ഇതുമൂലമുണ്ടാവുന്ന സകല കേടുപാടുകളും ശിക്ഷാര്‍ഹമാണെന്നും പ്രഖ്യാപിച്ചു. ഭരണഘടനാ അനുശാസന പ്രകാരം തൊട്ടുകൂടായ്മ ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമം, 1955 പാര്‍ലമെന്റ് കൊണ്ടുവന്നു(അണ്‍ടച്ചബിലിറ്റി (ഒഫന്‍സസ്) 1955). ഈ നിയമം 1976ല്‍ ഭേദഗതി വരുത്തി പൗരാവകാശ സംരക്ഷണ നിയമം, 1955 എന്ന പേരില്‍ നടപ്പിലാക്കി. ഇതുപ്രകാരം തൊട്ടുകൂടായ്മ തിരിച്ചറിയാവുന്നതും തിരിച്ചെടുക്കാനാവാത്തതുമായ കുറ്റമായും ഇതിനെ തുടര്‍ന്നുള്ള കേടുപാടുകള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭരണാഘടനാ അവകാശങ്ങളുള്ള ദളിതര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമെതിരേയുള്ള വിവേചനങ്ങളേയും ആക്രമങ്ങളേയും ഫലപ്രദമായി തടയാന്‍ പൗരാവകാശ സംരക്ഷണത്തിനോ കുറ്റകൃത്യ നിയമങ്ങള്‍ക്കോ സാധിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍. ഇതേ തുടര്‍ന്ന് പാര്‍ലമെന്റ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം, 1979 പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതിക്രമത്തെ വ്യക്തമായി നിര്‍വ്വചിക്കുകയും ദളിതരും ആദിവാസികളും നിരന്തരമായി നേരിടുന്ന ബഹിഷ്‌ക്കരണം, വിവേചനം, അവഹേളനം, അക്രമണങ്ങള്‍, നിഷേധിക്കപ്പടുന്ന അവസരങ്ങള്‍, അവകാശങ്ങള്‍ എന്നിവയുടെ വിവിധ തലങ്ങളെക്കുറിച്ചും ഈ നിയമത്തില്‍ വ്യക്തമാക്കി. രണ്ടുതവണ ഭേദഗതി ചെയ്യപ്പെട്ട ഈ നിയമത്തിന്റെ ഏറ്റവും പുതിയ ഭേദഗതി 2018ലായിരുന്നു. സര്‍ക്കാര്‍ ഓരോ തവണയും നിയമങ്ങള കൂടുതല്‍ ദൃഢമാക്കുകയും അത്പ്രാവര്‍ത്തികമാക്കുന്നതിനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ തൊട്ടുകൂടായ്മയില്‍ നിന്നുള്ള മോചനം എന്ന ഇന്ത്യന്‍ വീക്ഷണത്തെ വ്യക്തമായും വഞ്ചിക്കുന്നതാണ്.

നാഷണല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോയുടെ 1991 മുതല്‍ 2021 വരേയുള്ള കണക്കുകള്‍ പ്രകാരം ദളിതര്‍ക്കെതിരെ എഴു ലക്ഷം അതിക്രമങ്ങളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. ദളിത് സ്ത്രീകള്‍ക്ക് നേരെയുള്ള 38,000 പീഡനക്കേസുകളാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടക്ക് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം മണിക്കൂറില്‍ അഞ്ച് വീതം അതിക്രമങ്ങളാണ് ഇന്ത്യയില്‍ ദളിതര്‍ക്ക് നേരെ നടക്കുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിയമപരിപാലനം ശരിയായ രീതിയില്‍ നടക്കുന്നുവോ എന്ന് സംശയിക്കേണ്ടതായി വരും.

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമനിരോധന നിയമം സംസ്ഥാനസര്‍ക്കാരുകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിലെ മുന്‍ സെക്രട്ടറി കെ ബി സക്‌സേന തയ്യാറാക്കിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം അസ്സം, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതികള്‍ രൂപീകരിച്ചിട്ടില്ല അതേസമയം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ തൊട്ടുകൂടായ്മ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്! ഇന്ദ്ര മെഹ്‌വാളിന്റെ കേസില്‍ സംഭവിച്ചതുപോലെ എഫ്.ഐ. ആര്‍ രേഖപ്പെടുത്താന്‍ വിസമ്മതിക്കുകയും ദളിത് പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലുടനീളം കാണുന്ന പ്രവണതയാണ്. നീതിക്കു വേണ്ടിയുള്ള ഇത്തരം ദളിത് പ്രക്ഷോഭങ്ങളെ പോലീസ്, നീതിന്യായവ്യവസ്ഥ, മാധ്യമസ്ഥാപനങ്ങളടക്കമുള്ള സംവിധാനങ്ങളിലെ സവര്‍ണ്ണവിഭാഗം വലിയ വെല്ലുവിളിയായാണ് നിരീക്ഷിക്കുന്നത്.

സുസ്ഥിരമായ ഭൂവുടമാവകാശം, ഉപജീവനമാര്‍ഗ്ഗങ്ങളായ തൊഴിലുകള്‍, പൊതു സ്രോതസ്സുകള്‍ എന്നിവക്കു മേല്‍ നിയന്ത്രണമില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങിയവയാണ് ദളിത് വിഭാഗങ്ങളെ ആലംബഹീനരാക്കുന്നത്. അതേസമയം, തൊഴിലിനും വിദ്യാഭ്യാസത്തിനുമായി നഗരങ്ങളിലേക്കുള്ള കുടിയേറ്റം പരമ്പരാഗത ജാതിവ്യവഹാരങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് ദളിതരെ സ്വതന്ത്രരാക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ പുരോഗതി, നിയമാവബോധം, നീതിയേയും ഭരണഘടനാവ്യവസ്ഥയേയും സംബന്ധിച്ചുള്ള വ്യക്തമായ സങ്കല്പം എന്നിവ ദളിതരെ ശാക്തീകരിച്ചിട്ടുണ്ട്. ഇത്തരം ശാക്തീകരണത്തിലൂടെ ഇവര്‍ നീതിയും സമത്വവും ബഹുമാന്യതയും ആവശ്യപ്പെടുകയും സ്വയംപ്രകാശനം നടത്തുന്നതിന്റേയും തെളിവാണ് വിവാഹജാഥകളില്‍ കുതിരയോട്ടം നടത്തുന്നതും മുഖരോമങ്ങള്‍ വളര്‍ത്തുന്നതും സാംസ്‌ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ നീതിയുക്തമായ ഇടങ്ങള്‍ ആവശ്യപ്പെടുന്നതും. ദളിതരുടെ പാരമ്പര്യ വിരുദ്ധമായ ഇത്തരം നടപടികള്‍ ജാതിഅസമത്വത്തിന്റെ ഇരുട്ടിലെ വെള്ളി വെളിച്ചമാകണമെങ്കില്‍ ഇവര്‍ക്ക് ശക്തമായ സാമൂഹ്യപിന്തുണ അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങള്‍, രാഷ്ട്രീയകക്ഷികള്‍, മതവിഭാഗങ്ങള്‍, ഇതര സംഘടനകള്‍, ഈ സംവിധാനങ്ങളിലെ ഉന്നതര്‍ മുതലായവരെല്ലാം തന്നെ ദളിതര്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ സ്പഷ്ടമായ മൗനം ദീക്ഷിക്കുന്നു. ഈ മൗനമാണ് ഇന്ത്യയിലെ സാമൂഹികവിഭാഗീയതക്കിടയില്‍ രൂഢമായി തളംകെട്ടിയിരിക്കുന്നത്. ഈ അപകടകരമായ വിടവ് നികത്താതെ, ഈ മൗനം വെടിയാതെ ജനാധിപത്യ ഊര്‍ജ്ജമുള്ള ഇന്ത്യയും ദളിത് സ്വാതന്ത്ര്യവുമെല്ലാം ഒരു നുണ മാത്രമായി അവശേഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  11 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  11 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  11 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  11 days ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  11 days ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  11 days ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  11 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  11 days ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  11 days ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  11 days ago