അനുപമയുടെ കുഞ്ഞിന്റെ ദത്ത് ചട്ടങ്ങള്‍ പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍; ഹീനമായ ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം, മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പോര്. ഇത് കേരളം കണ്ട ഏറ്റവും ഹീനമായ ദുരഭിമാന കുറ്റകൃത്യമെന്ന് അടിയന്തര പ്രമയേത്തിന് അനുമതി തേടിക്കൊണ്ട് കെ.കെ. രമ പറഞ്ഞു.
നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തില്‍ കാണിച്ചുവെന്നും ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് രമ കുറ്റപ്പെടുത്തി.വിഷയത്തിലുണ്ടായ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ.കെ രമ പറഞ്ഞു.
അതിനിടെ ഒരു മിനിറ്റ് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
കുഞ്ഞിനെ നിയമവിരുദ്ധമായി മാറ്റുകയും ദത്ത് നല്‍കുകയും ചെയ്തുവന്നെ അനുപമയുടെ പരാതിയില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പരിശോധന നടത്തുകയാണെന്ന് മന്ത്രി വീണ ജോര്‍ജ് രമയ്ക്ക് മറുപടി നല്‍കി. 2020 ഒക്ടോബര്‍ 23-നാണ് രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ കിട്ടിയത്. ഇരുപത്തിയേഴാം തിയതി ഇക്കാര്യം മ്യൂസിയം പൊലിസിനെ അറിയിച്ചു. തുടര്‍ന്നാണ് നിയമപ്രകാരമുള്ള ദത്ത് നടപടികളിലേക്ക് കടന്നത്. വിജ്ഞാപനം നല്‍കി 30 ദിവസത്തിനകം കുട്ടിയെ അന്വേഷിച്ച് ആരും വന്നില്ലെങ്കില്‍ നല്‍കാന്‍ കഴിയും. വിജ്ഞാപനം നല്‍കി 30 ദിവസത്തിനു ശേഷവും കുഞ്ഞിനെ അന്വേഷിച്ച് ആരും വന്നില്ല. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതി എല്ലാ നടപടിക്രമവും പാലിച്ചിട്ടുണ്ട്. പത്രപരസ്യം ഉള്‍പ്പെടെ സമയക്രമം പാലിച്ചാണ് നടത്തിയത്. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകൂവെന്ന് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അനധികൃത ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല - മന്ത്രി പറഞ്ഞു.
അമ്മത്തൊട്ടിലില്‍ കിട്ടിയ കുട്ടിയ ഉപേക്ഷിക്കപ്പെട്ട കുട്ടി എന്ന നിലയിലാണ് പരിഗണിക്കുക. പരാതി ലഭിച്ചപ്പോള്‍ തന്നെ നിയമപരമായി ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കോടതിയില്‍ ഉടനെ തന്നെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ എന്തായാലും കോടതി നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതുവരെയുള്ളതെല്ലാം സര്‍ക്കാര്‍ നടപടികളെല്ലാം നിയമപ്രകാരമാണെന്ന് ആവര്‍ത്തിച്ച മന്ത്രികുട്ടിയെ അനുപമയ്ക്ക് കിട്ടുന്നതു വരെ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അതേസമയം, ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തില്‍ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. ആണ്‍കുട്ടിയെ പെണ്‍കുട്ടി ആക്കുന്ന മാജിക് ശിശുക്ഷേമ സമിതിയിലുണ്ടെന്ന് മന്ത്രിയുടെ മറുപടിയെ പരിഹസിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമാണെന്നും ഈ സംഭവം വ്യക്തമാകുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."