ദുബൈയിൽ പ്രളയത്തിൽ കുടുങ്ങിയ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാൻ നിർദേശം
ദുബൈ:ദുബൈയിൽ കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട് റോഡുകളിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ ഉടൻ നീക്കം ചെയ്യാൻ ദുബൈ പോലിസ് വാഹന ഉടമകളോട് അഭ്യർത്ഥിച്ചു. പെട്ടെന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടുപോയ പലരും വാഹനം മുന്നോട്ടുപോവാനാവാതെ ജീവരക്ഷാർഥം അവ നടുറോഡിൽ ഉപേക്ഷിച്ച് പോവാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ വെള്ളക്കെട്ട് ഇറങ്ങിയ ശേഷവും അവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇവ ഗതാഗത തടസ്സത്തിന് കാരണമാവുന്നതിനാലാണ് അടിയന്തരമായി അവ മാറ്റാൻ പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ തെരുവുകളിൽ നിന്നും റോഡുകളിൽ നിന്നും മാറ്റാൻ വാഹന ഉടമകളോട് അഭ്യർഥിക്കുന്നതായി ദുബൈ പോലിസ് തങ്ങളുടെ എക്സ് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഇത് അനിവാര്യമാണെന്നും പോലിസ് വ്യക്തമാക്കി.
അതിനിടെ, കളഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ യുഎഇയിൽ ഒരാൾ കൂടി മരണപ്പെട്ടു. ഷാർജ എമിറേറ്റിലെ അൽ ദൈദ് മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിൽ വാട്ടർ ടാങ്കർ ഒഴുകിപ്പോയതിനെ തുടർന്നാണ് അതിലുണ്ടായിരുന്ന ജീവനക്കാരൻ മുങ്ങിമരിച്ചത്. 50 വയസസ്സിനു മുകളിൽ പ്രായമുള്ള ഇദ്ദേഹം പാകിസ്താൻകാരനാണ്. അൽ ദൈദ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സംഭവമുണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. നേരത്തേ പ്രളയത്തിൽ പെട്ട് ഒരു സ്വദേശിയും മൂന്ന് ഫിനിപ്പിനോകളും ഉൾപ്പെടെ നാലു പേർ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."