ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ
ചുവന്നു തുടുത്ത തീഗോളങ്ങള്‍ മഴയായ് പെയ്തിറങ്ങുന്ന ഗസ്സ. അവിടുത്തെ കാറ്റിനും മണ്ണിനും കടും ചോരയുടെ നിറമാണ്. വെടിമരുന്നിന്റെ രൂക്ഷമായ ഗന്ധമാണ്. പൊടിയും പുകയും തീര്‍ക്കുന്ന മറക്കുള്ളില്‍ മരണത്തിന്റെ തണുപ്പങ്ങനെ തളംകെട്ടി നില്‍ക്കുകയാണ്. മരണമുനമ്പിലിരുന്ന് പതിനായിരക്കണക്കായ അനാഥക്കുഞ്ഞുങ്ങള്‍ ചേര്‍ന്നിരിക്കാനൊരു പിരിശത്തണല്‍ തേടുന്നു. ഒലിവിലകളില്‍ ചോരത്തുള്ളികള്‍ ഇറ്റി തീരുന്നില്ലവിടെ. ഇതെല്ലാം ലോകം ഒരു തല്‍സമയക്കാഴ്ചയായി കണ്ടുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടമെന്ന ടാഗ് ലൈന്‍ ചേര്‍ത്തു വെച്ച്.
ഇസ്‌റാഈലിന്റെ അധിനിവേശവും വംശഹത്യയും ഒരാണ്ട് പിന്നിടുമ്പോഴും കാഴ്ചക്കാരെന്നതിനപ്പുറം സയണിസ്റ്റ് രാജ്യത്തിന്റെ യുദ്ധവെറി നിര്‍ത്താനോ അതിനായി സമ്മര്‍ദ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനോ ലോകരാജ്യങ്ങള്‍ക്കായിട്ടില്ല. യുദ്ധം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ ഐക്യരാഷ്ട്രസഭ സൈനിക നടപടി നിര്‍ത്തിവയ്ക്കാനും സമാധാന ചര്‍ച്ച നടത്താനും ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നിരന്തരമായി പ്രമേയങ്ങളിലൂടെയും താക്കീതുകളിലൂടെയും ഇസ്‌റാഈലിനെ വിലക്കാന്‍ യു.എന്‍ ശ്രമിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ അഹന്തയുടെ മൂര്‍ത്തീ രൂപമായ സയണിസ്റ്റഭീകരര്‍ തയാറായിട്ടില്ല.
2023 ഒക്ടോബറിനു ശേഷം 23തവണ ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളെ ഇസ്‌റാഈല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് സുരക്ഷാ കൗണ്‍സിലില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിങ്ങനെയാണ്. 'അടിന്തരമായി വെടിനിര്‍ത്തണം. രണ്ടു രാജ്യങ്ങള്‍ എന്നത് മാത്രമാണ് ശാശ്വത പരിഹാരം. നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഇസ്‌റാഈല്‍ നടത്തുന്ന നരമേധം ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല'. വൈകാരികമായ ആ വാക്കുകള്‍ പക്ഷേ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.
അധിനിവേശം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും പ്രമേയങ്ങളും തള്ളിക്കളയാന്‍ ഇസ്‌റാഈലിന് കരുത്ത് പകരുന്നത് അമേരിക്കയുടെ ഉറച്ച പിന്തുണയും റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ മൗനവുമാണ്. ഇസ്‌റാഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക പൂര്‍ണമായും ഇസ്‌റാഈല്‍ പക്ഷത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഈ വര്‍ഷമാദ്യം പശ്ചിമേഷ്യയിലെത്തിയിരുന്നു. ഇസ്‌റാഈലിലും പിന്നാലെ ഈജിപ്ത്, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ ആന്റണി ബ്ലിങ്കണ്‍ ഇവിടങ്ങളിലെ ഭരണനേതൃത്വങ്ങളുമായി പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇസ്‌റാഈല്‍ഫലസ്തീന്‍ യുദ്ധം തുടങ്ങിയതിന് ശേഷം അഞ്ചു തവണ ആന്റണി ബ്ലിങ്കണ്‍ പശ്ചിമേഷ്യയിലെത്തിയിരുന്നു. എന്നാല്‍ ഇസ്‌റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാനോ ഗസ്സയിലെ കൂട്ടുക്കുരുതി അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കാനോ യു.എസിനായില്ല.
രക്ഷാസമിതി ചര്‍ച്ചകളിലും പൊതുസഭയിലെ വോട്ടെടുപ്പിലും അമേരിക്ക ഇസ്‌റാഈലിനെ പിണക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇസ്‌റാഈലിനെ അപലപിക്കുന്ന പ്രമേയം പോലും വീറ്റോ ചെയ്യാന്‍ അമേരിക്ക മുന്നില്‍ നിന്നു. ശക്തന്റെ നീതി എന്ന ഇസ്‌റാഈല്‍ തത്വത്തിനൊപ്പം നില്‍ക്കുകയാണ് അമേരിക്ക. യു.എന്‍ പ്രമേയങ്ങള്‍ കര്‍ശനമായി വിലക്കുമ്പോഴും ഇസ്‌റാഈലിനുള്ള ആയുധ വിതരണം തുടരുകയാണ് അമേരിക്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."