ഇന്ത്യയുടെ ഈ ലോകകപ്പ് വിജയം അവരുടെ നേട്ടങ്ങളുടെ അടുത്ത് പോലുമെത്തില്ല: മുൻ ഇന്ത്യൻ താരം
മൂന്നാം ടി-20 കിരീടം സ്വന്തമാക്കി ഒരിക്കൽകൂടി ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ആദ്യ ടി-20 കിരീടം സ്വപ്നം കണ്ടെത്തിയ ന്യൂസിലാൻഡിനെ കീഴടക്കിയാണ് സൂര്യകുമാർ യാദവും സംഘവും ചാമ്പ്യന്മാരായത്. കിവികളെ 96 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ഇപ്പോൾ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 1983ൽ കപിൽ ദേവിന്റെ കീഴിലും 2011ൽ എംഎസ് ധോണിയുടെ കീഴിലും ഇന്ത്യ നേടിയ ലോകകപ്പ് വിജയങ്ങളുടെ അടുത്ത് പോലുമെത്തില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്.
''എല്ലാ വർഷവും നൽകുന്ന ഈ ലോക കിരീടങ്ങൾ ശരിയായ കാഴ്ചപ്പാടിൽ കാണേണ്ടതുണ്ട്. ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയങ്ങൾ 1983ൽ കപിൽ ദേവിന്റെ നേതൃത്തിൽ 50 ഓവർ ലോകകപ്പ് വിജയവും 2011ൽ ധോണിയുടെ കീഴിൽ നേടിയ വിജയങ്ങൾക്കും അടുത്ത് വരില്ല. ആ ലോകകപ്പുകളുടെ വെല്ലുവിളി കണക്കിലെടുത്തുകൊണ്ടാണ് ഇത് പറയുന്നത്'' സഞ്ജയ് മഞ്ജരേക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."