സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം
റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന് സഊദിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിന് ശേഷമായിരുന്നു ചർച്ച. വിപുലമായ ഉഭയകക്ഷി യോഗവും കൂടാതെ, ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാനും തീരുമാനമായി.
ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം സമഗ്രമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള സംയുക്ത ഏകോപന ശ്രമങ്ങളും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ, അതിനായി നടത്തുന്ന ശ്രമങ്ങൾ എന്നിവ കൂടാതെ ഇരു രാജ്യങ്ങളിലും ലഭ്യമായ വിഭവങ്ങൾ നിക്ഷേപിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരിക്കുന്നത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിനും ഇരുവരും സാക്ഷ്യം വഹിച്ചു. സഊദി അറേബ്യക്കായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഫ്രാൻസിന് വേണ്ടി യൂറോപ്പ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ഫ്രഞ്ച് പ്രസിഡന്റും സംഘവും സഊദിയിലെത്തിയത്. ഊഷ്മളമായ സ്വീകരമാണ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് പ്രസിഡന്റിന് നൽകിയത്.
എന്നാൽ സഊദിയുമായി എല്ലാ മേഖലകളിലും രാജ്യത്തിന്റെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇമാനുവൽ മാക്രോൺ പറഞ്ഞു. ഊർജം, പ്രതിരോധം, ഗതാഗതം, സാംസ്‌കാരികം എന്നീ മേഖലകളിൽ സഊദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപവത്കരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് താൻ സാക്ഷ്യം വഹിച്ചതായി അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
സ്വീകരണ ചടങ്ങിനിടെ ഫ്രഞ്ച് പ്രസിഡന്റിനെ സ്വാഗതം ചെയ്ത സഊദി കിരീടാവകാശി, അദ്ദേഹത്തിനും സംഘത്തിനും സഊദിയിൽ സുഖകരമായ താമസം ആശംസിച്ചു. തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഉദാരമായ ആതിഥ്യത്തിനും ഊഷ്മളമായ സ്വീകരണത്തിനും മാക്രോൺ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
Saudi Arabia and France have agreed to strengthen their cooperation and establish a Strategic Partnership Council, further solidifying their bilateral ties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."