സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും
റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സഊദി അറേബ്യക്ക് നല്‍കുന്ന ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ആഗോള കായിക കേന്ദ്രമായി മാറാനുള്ള സഊദി അറേബ്യയുടെ യാത്രയിലെ നിര്‍ണായക നിമിഷമായിരുന്നു ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് നടന്ന ഈ പ്രഖ്യാപനം. ഇതോടെ, സഊദി അറേബ്യ ഇനി വരാനിരിക്കുന്ന മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്കുള്ള ഒരുക്കത്തിലായി. 'Growing Together ‘നാം ഒരുമിച്ച് വളരുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ലോകകപ്പ് ആതിഥേയത്വത്തിനുള്ള ഫയല്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സഊദി അറേബ്യ സമര്‍പ്പിച്ചത്.
ഫിഫ ചരിത്രത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന, 500-ൽ 419.8 എന്ന റെക്കോർഡ് ബ്രേക്കിംഗ് മൂല്യനിർണ്ണയ സ്‌കോർ നേടിയായിരുന്നു സഊദി 2034 ലോകക്കപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് നേടിയത്.
റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീഅഞ്ച് പ്രധാന നഗരങ്ങളിലായി 15 അത്യാധുനിക സ്റ്റേഡിയങ്ങൾ ആണ് ലോകക്കപ്പ് മത്സരങ്ങൾക്കായി ഒരുക്കുക. ഇതിൽ എട്ട് എണ്ണവും തലസ്ഥാന നഗരിയായ റിയാദിൽ ആയിരിക്കും. തുവൈഖ് പര്‍വതത്തിന്റെ കൊടുമുടികളിലൊന്നില്‍ സ്ഥിതി ചെയ്യുന്ന ഖിദിയയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, കിംഗ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ബലദില്‍ നിര്‍മിക്കുന്ന സെന്‍ട്രല്‍ ജിദ്ദ സ്റ്റേഡിയം, ജിദ്ദ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, അറേബ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് അല്‍കോബാറിലെ സഊദി അറാംകൊ സ്‌റ്റേഡിയം, ദക്ഷിണ സൗദിയില്‍ അബഹയിലെ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയം, ദി ലൈന്‍ പദ്ധതിയിലെ നിയോം സ്റ്റേഡിയം, റോഷന്‍ സ്‌റ്റേഡിയം, എന്നിവിടങ്ങളിലും ലോകകപ്പ് മത്സരങ്ങള്‍ നടക്കും.
ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് ഏകദേശം 93,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും, ഓപ്പണിംഗിന്, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഫിഫ ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ ശേഷി 80,000 സീറ്റുകളാണ്.
കായിക രംഗത്ത് ഒരു പുത്തൻ കാഴ്ചയായിരിക്കും സഊദി അറേബ്യ ഇതോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക. ദി ലൈന്‍ പദ്ധതിയുടെ ഭാഗമായി 350 ലേറെ മീറ്റര്‍ ഉയരത്തിലുള്ള നിയോം സ്‌റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ സ്‌റ്റേഡിയമാകും. വി.ഐ.പികള്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഡെലിഗേഷനുകള്‍, പങ്കെടുക്കുന്ന ടീമുകള്‍, മീഡിയ പ്രൊഫഷണലുകള്‍, ആരാധകര്‍ എന്നിവര്‍ക്കായി 2,30,000 ലേറെ ഹോട്ടല്‍ മുറികള്‍, പരിശീലനത്തിനായി നിയുക്തമാക്കിയ 72 സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 15 നഗരങ്ങളിലെ 132 പരിശീലന ആസ്ഥാനങ്ങള്‍, റഫറിമാര്‍ക്കുള്ള രണ്ട് പരിശീലന കേന്ദ്രങ്ങള്‍ എന്നീ സൗകര്യങ്ങളും സഊദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 48 ടീമുകളുടെ പങ്കാളിത്തത്തോടെ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായിരിക്കും സഊദി അറേബ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."