അതില്‍ എന്ത് മഹാപരാധമാണുള്ളത്?; കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് പി ജയരാജന്‍
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സി.പി.എം നേതാവ് പി. ജയരാജന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയരാജന്‍, സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്താണ് മഹാപരാധമുള്ളതെന്ന് ചോദിക്കുന്നത്.
അര്‍ഹതയുണ്ടായിട്ടും സുനിക്ക് ആറ് വര്‍ഷമായി പരോള്‍ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും പരോള്‍ നല്‍കിയിരുന്നില്ല. ഇടക്കാലത്തുണ്ടായ കേസുകളുടെ പേരില്‍ പരോള്‍ നല്‍കാതിരുന്നത് ശരിയായ തീരുമാനമാണ്. ജയില്‍ മേധാവി ഇപ്പോള്‍ പരോള്‍ നല്‍കിയത് അമ്മയുടെ പരാതിയിലും മാനുഷിക പരിഗണനയിലുമാണ്. കൊടിയുടെ നിറം നോക്കാതെ പരോള്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിര്‍ദേശം ! കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാല്‍ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയില്‍ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.
തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എല്‍ഡിഎഫ് ആണെന്നതിനാല്‍ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചു വരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നില്‍കാത്തവര്‍ക്ക് മനുഷ്യാവകാശം പോലും നല്‍കരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ 'ഭീരു' വാദത്തിന്റെ പുതിയ വാദമാണ്.
READ MORE: ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍; അമ്മയുടെ അപേക്ഷയില്‍ ഒരു മാസത്തേക്കാണ് പരോള്‍
പൊലിസ് റിപ്പോര്‍ട്ട് മറികടന്ന്, മനുഷ്യവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കിയാണ് ടി.പി വധക്കേസ് മുഖ്യപ്രതി കൊടി സുനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചത്. തവനൂര്‍ ജയിലില്‍ കഴിയുന്ന സുനി കഴിഞ്ഞ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു.
പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മിഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. എന്നാല്‍ മാനുഷ്യവകാശ ലംഘനമുണ്ടാകാതെ നിയമപരമായി നടപടി എടുക്കാമെന്ന് കാണിച്ച് കമ്മിഷന്‍ അംഗം ബൈജു നാഥ് ജയില്‍ ഡി.ജി.പിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ ലഭിച്ച് പിറ്റേന്നു തന്നെ സാധാരണ നടപടി ക്രമങ്ങള്‍ പാലിക്കാതെ ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കുകയും ചെയ്തു. കാടും ക്രിമിനയായ കൊടി സുനിക്ക് പരോള്‍ ഉള്‍പ്പെടെ അനുവദിക്കരുതെന്ന പൊലിസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡി.ജി.പി അനുകൂല നിലപാട് എടുത്തത് ഉന്നത ഇടപെടല്‍ കൊണ്ടാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ടി.പി കേസില്‍ ശിക്ഷിച്ചിട്ടും നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."