മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്
ദോഹ: മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും സമ്മർദ്ദം കുറഞ്ഞ മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു.
സിഇഒ വേൾഡ് മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ചാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. 197 രാജ്യങ്ങളിലെ സ്ട്രെസ് ലെവലുകളാണ് സിഇഒ വേൾഡ് മാഗസിന്റെ 2025ലെ ഗ്ലോബൽ ഇമോഷൻസ് റിപ്പോർട്ടിൽ പഠന വിധേയമാക്കിയത്. ഖത്തർ, മൊത്തം 84.3 സ്കോറോടെയാണ് ഈ സ്‌ഥാനങ്ങൾ നേടിയത്. ജിസിസി തലത്തിൽ യുഎഇ (ആഗോളതലത്തിൽ 25-ാം സ്ഥാനം) ഖത്തറിന് പിന്നിൽ രണ്ടാം സ്‌ഥാനത്തും സൗദി അറേബ്യ (38-ാം റാങ്ക്) മുന്നാം സ്ഥാനത്തും എത്തി. കുവൈത്ത് (40-ാം സ്‌ഥാനം), ബഹ്റൈൻ (ആഗോളതലത്തിൽ 43-ാം സ്‌ഥാനം) തുടങ്ങിയ രാജ്യങ്ങളാണ് ഈ മേഖലയിലെ ആദ്യ അഞ്ച് സ്‌ഥാനക്കാർ.
ഏതൊക്കെ രാജ്യങ്ങളാണ് സാമ്പത്തികവും മാനസികവുമായ ക്ഷേമത്തിൻ്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നതെന്നും ഏതൊക്കെ രാജ്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലി സംബന്ധമായ സമ്മർദ്ദം, സാമ്പത്തിക സമ്മർദ്ദം, സാമൂഹികവും കുടുംബവും, അതുപോലെ ആരോഗ്യവും സുരക്ഷാ സമ്മർദ്ദവും തുടങ്ങിയ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടന്നത്. റിപ്പോർട്ട് അനുസരിച്ച്, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ 94.23, പണവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിൽ 93.46, സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങളിൽ 80.08, ആരോഗ്യവും സുരക്ഷാ സമ്മർദ്ദവും 69.44 എന്നിങ്ങനെയാണ് ഖത്തറിന്റെ സ്കോർ.
2024 ഡിസംബർ 2നും 2025 ജനുവരി 12നും ഇടയിൽ നടന്ന സർവേ പ്രകാരം, മൊണാക്കോയെയാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള രാജ്യമായി സർവേയിൽ കണ്ടെത്തിയത്. മൊത്തം സ്കോർ 87.33. ആഗോളതലത്തിൽ 85.28 സ്കോറുമായി സിംഗപ്പൂർ 7-ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും സമ്മർദ്ദമുള്ള രാജ്യമായി ബുറുണ്ടിയെ സർവേ കണക്കാക്കുന്നു. ദക്ഷിണ സുഡാൻ, അഫ്ഗാനിസ്‌ഥാൻ, സിറിയ, മലാവി തുടങ്ങിയ രാജ്യങ്ങളാണ് ബുറുണ്ടിക്ക് തൊട്ടുപിന്നിലായുള്ളത്.
Qatar has topped the list of countries with the lowest stress levels in the Middle East and North Africa region, according to a recent survey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."