യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം
മലപ്പുറം: പഠിച്ചു പരീക്ഷയെഴുതി വിജയിച്ചിട്ടും സർട്ടിഫിക്കറ്റ് കിട്ടാതെ ഡി.എൽ.എഡ് ഉദ്യോഗാർഥികൾ. 2022-24 വർഷത്തെ ഡിപ്പോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്) പരീക്ഷയെഴുതിയവരാണ് സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രൈനിങ് (എസ്.സി.ഇ.ആർ.ടി) നടത്തുന്ന ഡി.എൽ.എഡ് കോഴ്‌സിൽ ജനറൽ വിഭാഗത്തിൽ മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷ നടന്നത് ഒക്‌ടോബറിലാണ്.
ഫലം പുറത്തുവിടുന്നത് ഡിസംബറിലും. പരീക്ഷ വിജയിച്ച് രണ്ട് മാസത്തോളമായിട്ടും ഇതുവരെ ഇവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഭാഷാ വിഭാഗത്തിൽ നവംബറിൽ പരീക്ഷ നടന്നുവെങ്കിലും ഇതുവരെ ഫലം പോലും പ്രഖ്യാപിച്ചിട്ടില്ല. എസ്.സി.ഇ.ആർ.ടിയുടെ മെല്ലെപ്പോക്കിൽ വൈകുന്നത് അധ്യാപനമെന്ന ഉദ്യോഗാർഥികളുടെ സ്വപ്‌നങ്ങളാണ്. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെ.റ്റ്) നേടിയ ഉദ്യോഗാർഥികൾക്ക് വെരിഫിക്കേഷനായി ഡി.എൽ.എഡ് ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്‌കൂളുകളിൽ താൽക്കാലിക നിയമനത്തിന് ശ്രമിക്കണമെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ വൈകുകയും സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാതാവുകയും ചെയ്തതോടെ രണ്ട് വർഷം കഷ്ടപ്പെട്ട് പരീക്ഷയെഴുതി നേടിയ വിജയത്തിന്റെ ആനുകൂല്യങ്ങൾ പോലും നേടാനാവാതെ ഉദ്യോഗാർഥികൾ നിരാശയിലാണ്. സംസ്ഥാനത്ത് നൂറിലധികം ടി.ടി.സി കോളജുകളിലായി ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ വിഭാഗത്തിൽ പരീക്ഷ വിജയിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികളാണ് ഭാഷാ വിഭാഗത്തിലും ഫലം കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."