കബളിപ്പിക്കാൻ റെയിൽവേയും -ഒഴിവ് മൂന്നിലൊന്ന് മാത്രം, വിജ്ഞാപനം അഞ്ച് വർഷത്തിന് ശേഷം
തിരുന്നാവായ: ഉദ്യോഗാർഥികളെ കബളിപ്പിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡും. പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് ഒഴിവിൻ്റെ മൂന്നിലൊന്ന് മാത്രം. കൊവിഡിനുശേഷം ആദ്യമായാണ് ലെവൽ- ഒന്ന് തസ്തികകളിലേക്കു റെയിൽവേ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2019ലെ മുൻ വിജ്ഞാപനത്തിൽ ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ടായിരുന്നപ്പോൾ ഈ മാസം 22നു പ്രസിദ്ധീകരിച്ചതിൽ 32,438 ഒഴിവുകൾ മാത്രമാണുള്ളത്. 2019ൽ കേരളം ഉൾപ്പെടുന്ന സതേൺ റെയിൽവേയിൽ മാത്രം പതിനായിരത്തോളം ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വിജ്ഞാപനപ്രകാരം 2694 ഒഴിവുമാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ട്രാക്ക് മെയിന്റയ്‌നർ ഉൾപ്പെടെ 14 തസ്‌തികകളിലേക്കാണ് റിക്രൂട്ട്മെൻ്റ് ബോർഡ് (ആർ.ആർ.ബി) ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാത്തതിൽ ഉദ്യോഗാർഥികൾ നിരാശയിലാണ്. അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി 33ൽ നിന്ന് 36 വയസ്സ് ആക്കി ഉയർത്തിയെന്നത് മാത്രമാണ് പുതിയ വിജ്ഞാപനത്തിൽ ആശ്വാസം നൽകുന്നത്. ആർ.ആർ.ബിയുടെ കൂട്ട വിജ്ഞാപനത്തിൽ ലെവൽ -ഒന്ന് തസ്‌തികകളിലെ ഒഴിവുകൾ വൻ തോതിലാണ് വെട്ടിക്കുറച്ചിട്ടുള്ളത്.
ഈ തസ്തിക മുൻപു ഗ്രൂപ്പ് ഡി എന്ന പേരിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നപ്പോൾ റിപ്പോർട്ട് ചെയ്തിരുന്ന ഒഴിവുകളുടെ പകുതി പോലും ഇപ്പോഴത്തെ വിജ്ഞാപനത്തിൽ ഉണ്ടായിട്ടില്ല. ഉയർന്ന തസ്‌തികകളിലെ ഒഴിവുകൾ വെട്ടിക്കുറച്ച റെയിൽവേ പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവർക്കുള്ള ഒഴിവുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ തസ്തികകളിലേക്കു റെയിൽവേ പ്രസിദ്ധീകരിച്ചിരുന്ന മുൻ വിജ്ഞാപനത്തിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത ഒഴിവുകൾ കുറവായിരുന്നു. ഇതിനെതിരെ പരാതികൾ ഉയർന്നതോടെ പിന്നീട് ഒഴിവുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.
അസിസ്‌റ്റൻ്റ് ലോക്കോ പൈലറ്റ് തസ്‌തികയിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത 5696 ഒഴിവുകൾ പിന്നീട് 18,799 ആയി വർധിച്ചിച്ചിരുന്നു. ടെക്‌നിഷ്യൻ തസ്തികയിൽ ആദ്യം ഉണ്ടായിരുന്ന 9144 ഒഴിവുകൾ പിന്നീട് 14,298 ആയും വർധിപ്പിച്ചു. ലെവൽ - ഒന്ന് തസ്‌തികകളുടെ കാര്യത്തിലും ഇത്തരത്തിലുള്ള തിരുത്തലുകൾ ഉണ്ടാവണമെന്നാണ് ആവശ്യം. തസ്തികകളിലേക്ക് ഫെബ്രുവരി 12 വരെയാണ് അപേക്ഷ സമർപ്പിക്കാനുളള സമയം. ലെവൽ - ഒന്ന് തസ്‌തികകളിലേക്ക് അഞ്ച് വർഷത്തിന് ശേഷം വരുന്ന വിജ്‌ഞാപനത്തിൽ ഒരു ലക്ഷത്തോളം ഒഴിവുകളാണ് കണക്കാക്കുന്നത്. നിലവിലുള്ളതും അടുത്ത ഒരു വർഷത്തിനകം പ്രതീക്ഷിക്കുന്നതുമായ എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്‌ത് വിജ്ഞാപനം പുതുക്കിയാൽ മാത്രമാണ് തൊഴിൽ അന്വേഷകരോട് നീതി പുലർത്താൻ ആവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."