അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
അധികാരത്തിലേറി ഒട്ടേറെ ഉത്തരവുകളിൽ ഒപ്പുവെക്കുന്ന തിരക്കുകളിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരത്തിൽ ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ആശ്വാസമേകുകയാണ് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്ക്. വിദേശ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാരോപിക്കപ്പെടുന്ന അമേരിക്കക്കാർക്കെതിരെയുള്ള ഫെഡറൽ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (FCPA) താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവാണ് ട്രംപ് ഒപ്പുവെച്ചത്. നിയമവുമായി ബന്ധപ്പെട്ട ഇപ്പോൾ നിലനിൽക്കുന്നതും മുന്നേ ഉണ്ടായിരുന്നതുമായ നടപടികൾ പുനഃപരിശോധിക്കുകയും നടപ്പാക്കലിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വൈകാതെ തന്നെ തയ്യാറാക്കുകയും ചെയ്യും. നിയമം ഉപയോഗിച്ച് ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അടങ്ങുന്ന ഏഴ് പേർക്കെതിരെ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. ട്രംപിന്റെ പുതിയ നിയമപ്രകാരം നിലവിലെ പ്രോസിക്യൂഷനുകൾ നിർത്തിവെക്കുന്നതിലൂടെ ഗൗതം അദാനിക്കെതിരെ യു.എസിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ അന്വേഷണങ്ങൾ വൈകുവാനും നടപടികൾ ഒഴിവാകാനും സാധ്യതയുണ്ട്.
എഫ്സിപിഎ (FCPA) നിയമം പ്രത്യക്ഷത്തിൽ ഒരു നല്ല നിയമമെന്നു തോന്നുമെങ്കിലും പ്രായോഗികതയിൽ ഇത് ഒരു ദുരന്തമാണെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് നിയമം നിലനിൽക്കുന്നതെന്നും അമേരിക്കയുടെ ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയുമാണ് പുതിയ തീരുമാനമെന്നുമാണ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞത്.
എന്താണ് എഫ്‌സിപിഎ ?
വിദേശ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് നിരോധിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു ഫെഡറൽ നിയമമാണ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്റ്റ് അല്ലെങ്കിൽ എഫ്‌സിപിഎ. പൊതു വ്യാപാര കമ്പനികൾ ഇടപാടുകൾ അടങ്ങുന്ന മേഖലകളിൽ കൃത്യമായ രേഖകൾ കൈക്കൊള്ളണമെന്നും ഒരു ചട്ടക്കൂടിൽ പ്രവർത്തിക്കണമെന്നും എഫ്‌സിപിഎ ആവശ്യപ്പെടുന്നു.
യുഎസ് പൗരന്മാരും അവരുടെ സ്ഥാപനങ്ങളും, അമേരിക്കൻ കമ്പനികളിലെ ഓഫിസർമാർ, ഡയരക്ടർമാർ, ജീവനക്കാർ, ഏജന്റുമാർ, ഓഹരി ഉടമകൾ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൈക്കൂലി നൽകുന്ന വിദേശ വ്യക്തികൾ അല്ലെങ്കിൽ കമ്പനികൾ, യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പരസ്യമായി വ്യാപാരം നടത്തുന്ന കമ്പനികൾ തുടങ്ങിയവർക്കാണ് എഫ്‌സിപിഎ നിയമം ബാധകമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."