ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ
ദോഹ/മനാമ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം. റമദാൻ പ്രമാണിച്ച് ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നേരത്തെ തന്നെ പ്രത്യേക പ്രവർത്തന സമയം ക്രമീകരിച്ചിരുന്നു.
യുഎഇയിൽ മസ്ജിദുകളിൽ തറാവീഹ് നമസ്കാരങ്ങൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ, ദുബൈ, അബുദബി തുടങ്ങിയ എമിറേറ്റുകളിൽ വിപുലമായ റമദാൻ ടെന്റുകളും പ്രാർത്ഥനാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റമദാൻ കാലയളവിൽ അർഹരായവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി വിവിധ ചാരിറ്റി പ്രവർത്തനങ്ങളും സജീവമാകും.
അതസമയം സഊദി അറേബ്യയിൽ റമദാനെ വരവേൽക്കാൻ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളും പൂർണ്ണ സജ്ജമായി. തീർഥാടകർക്ക് സുഗമമായി ആരാധന നിർവഹിക്കുന്നതിനായി മതകാര്യ വിഭാഗം പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
മക്കയിൽ വിശ്വാസികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഹറമിലെ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂർണ്ണമായി തുറന്നുകൊടുത്തു. റമദാനിൽ ഇഅ്തികാഫ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മദീനയിൽ തീർഥാടകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസുകളും പാർക്കിങ് നിയന്ത്രിക്കുന്നതിനായി പുതിയ സബ്‌സ്ക്രിപ്ഷൻ രീതിയും മദീനയിൽ നടപ്പിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."