ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്
കോഴിക്കോട്: മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്‌ഫാഖിനെയാണ് (72) ചേവായൂർ പൊലിസ് പിടികൂടിയത്.
2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ലുഖ്മാനുലിന്റെ ഭാര്യപിതാവായ മുഹമ്മദ് അഷ്ഫാഖിനെ അറസ്റ്റ് ചെയ്തത്. ബേപ്പൂർ സ്വദേശിയായ ജാഷിംഷാക്ക് ലുഖ്‌മാനുൽ ഹക്കീമിനെ കൊലപ്പെടുത്താൻ രണ്ടുലക്ഷം രൂപ നൽകി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ഇതിനായി ജാഷിംഷാ നാലുപേരെ നിയോഗിക്കുകയും, അവർ കക്കോടിയിൽ വെച്ച് ഒരു ഇന്നോവ കാറിൽ ലുഖ്‌മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
പിന്നീട് എടവണ്ണ കൊണ്ടോട്ടി റോഡിൽ ഓമാന്നൂരിലെ തടി മില്ലിൽ എത്തിച്ച് കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പിടിച്ചുവാങ്ങി ലുഖ്മാനുൽ ഹക്കീമിനെ മർദിച്ച് അവശനാക്കി ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ആക്രമിസംഘം ലുഖ്‌മാനുൽ ഹക്കീമിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കേസിലെ ആറാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് കേസന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന് പ്രതി നേപ്പാളിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചത് കേസിൽ വഴിത്തിരിവായി. തുടർന്ന് ചേവായൂർ പൊലിസ് ഇൻസ്പെക്‌ടർ സജീവിന്റെ നിർദേശപ്രകാരം എസ്.ഐ അബ്ദുൽ മുനീർ, സി.പി.ഒമാരായ രാകേഷ്, വിജ്‌നേഷ് എന്നിവരടങ്ങിയ സംഘം ഫെബുവരി 12ന് നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുനിന്ന് പിടികൂടി. പ്രതിയെ ശനിയാഴ്‌ച ചേവായൂർ സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
In a daring operation, Kerala Police apprehended an accused in a murder-for-hire case from Nepal, marking a significant achievement in the investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."