തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
ജിദ്ദ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് പന്ത്രണ്ട് ആഴ്‌ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന തൊഴിൽ നിയമം നാളെ സഊദിയിൽ പ്രാബല്യത്തിൽ വരും. ജീവനക്കാരികൾക്ക് പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്ക് നാലാഴ്ച മുൻപ് മുതൽ എപ്പോൾ വേണമെങ്കിലും അവധി പ്രയോജനപ്പെടുത്താം.
ഓവർ ടൈം തൊഴിലിന് തൊഴിലാളിയുടെ അനുമതി അനുസരിച്ച് മറ്റൊരു ദിവസം അവധി അനുവദിക്കാം. കൂടാതെ, സഹോദരനോ സഹോദരിയോ മരിച്ചാൽ മൂന്നു ദിവസം വേതനത്തോടു കൂടിയ അവധിയും ലഭിക്കും. തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും നിയമത്തിൽ പുതിയ വ്യവസ്‌ഥകൾ നിലവിൽ വന്നു.
പുതിയ നിയമപ്രകാരം തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ ചുരുങ്ങിയത് 30 ദിവസം മുൻപും തൊഴിലുടമയാണ് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതെങ്കിൽ 60 ദിവസം മുൻപും നോട്ടിസ് നൽകണം. തൊഴിലുടമകൾ ജീവനക്കാർക്ക് താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തണം. സൗകര്യങ്ങൾ ഇല്ലെങ്കിൽ താമസ, യാത്രാ അലവൻസുകൾ വിതരണം ചെയ്യണം എന്നിവയെല്ലാമാണ് മറ്റു പ്രധാന വ്യവസ്‌ഥകൾ.
തൊഴില്‍ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍
1. സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാവധി 12 ആഴ്ചയാക്കി. നേരത്തെ ഇത് 10 ആഴ്ചയായിരുന്നു.
2. ഇണയുടെ മരണത്തെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ട്. അതുപോലെ വിവാഹത്തിന് അഞ്ചുദിവസത്തെ അധിക അവധി ലഭിക്കും.
3. തൊഴിലാളിയുടെ ഭാഗത്തുനിന്ന് കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇനി ജീവനക്കാരനെ പുറത്താക്കുകയാണെങ്കില്‍ 60 ദിവസം മുമ്പും നോട്ടീസ് നല്‍കണം.
4. പൊതു അവധി ദിവസങ്ങളിലും മറ്റും ചെയ്യുന്ന ജോലി ഓവര്‍ടൈം ആയി കണക്കാക്കും.
5. പ്രത്യേക വ്യവസ്ഥകളില്‍ വര്‍ക്ക് ട്രയലുകളുടെ ദൈര്‍ഘ്യം 180 ദിവസം വരെ നീട്ടാം.
6. തൊഴിലിടത്തില്‍ വംശം, നിറം, ലിംഗ, വൈകല്യം അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലെന്ന് ഉടമകള്‍ ഉറപ്പാക്കണം.
7. സാധുവായ ലൈസന്‍സ്/രേഖകള്‍ ഇല്ലാതെ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകള്‍ കര്‍ശനമായ ശിക്ഷകള്‍ക്ക് അര്‍ഹരാണ്.
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നുതിനും കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നാണ് മാനവ വിഭവശേഷി മന്ത്രാലയം പറയുന്നത്. വിവിധ ലക്ഷ്യത്തോടെ 2020 ല്‍ ആരംഭിച്ച വിശാലമായ പരിഷ്‌കരണയജ്ഞത്തിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോഴത്തേത്.
Saudi Arabia's new labor law, set to take effect tomorrow, promises improved benefits and protections for workers, marking a significant milestone in the kingdom's labor reforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."