കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസം; പ്രത്യേക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്
ദോഹ: മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന് യാത്ര തടസ്സപ്പെട്ടവർക്കായി പ്രത്യേക ദുരിതാശ്വാസ സർവീസുകൾ (Relief Flights) പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. മാർച്ച് 5 മുതൽ പരിമിതമായ എണ്ണം വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വ്യോമാതിർത്തി താൽക്കാലികമായി അടച്ച സാഹചര്യത്തിലാണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഈ അടിയന്തര നീക്കം.
പ്രധാന സർവീസുകൾ
മസ്കത്ത്, റിയാദ് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മസ്കത്തിൽ നിന്ന് ലണ്ടൻ ഹീത്രോ, ബെർലിൻ, കോപ്പൻഹേഗൻ, മാഡ്രിഡ്, റോം, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ ഉണ്ടാകും. റിയാദിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പ്രത്യേക സർവീസ് നടത്തും.
യാത്രക്കാർ ശ്രദ്ധിക്കാൻ
ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് ഖത്തർ എയർവേയ്‌സ് കർശന നിർദ്ദേശം നൽകി. വിമാനങ്ങളുടെ വിശദാംശങ്ങൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെടും. വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിനായി യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ qatarairways.com എന്ന വെബ്‌സൈറ്റിലോ മൊബൈൽ ആപ്പ് വഴിയോ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.
സിവിൽ ഏവിയേഷൻ അതോറിറ്റിയും എയർലൈനും നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വ്യോമാതിർത്തി സുരക്ഷിതമാണെന്ന് അധികൃതർ പ്രഖ്യാപിച്ചാലുടൻ സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. കൂടുതൽ അപ്‌ഡേറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് യാത്രക്കാരെ അറിയിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
qatar airways is preparing to launch special flight services to assist stranded passengers amid regional travel disruptions. the airline aims to ease travel difficulties by increasing connectivity and helping affected travelers reach their destinations safely.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."