രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
തൊടുപുഴ: സഹകരണ മേഖലയിലെ സാമ്പത്തികേതര തർക്കങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്. സഹകരണ നിയമ ഭേദഗതി 70 എ പ്രകാരം സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സഹകരണ ആർബിട്രേഷൻ കോടതി തിരുവനന്തപുരത്ത് നിലവിൽ വന്നു. ഹൈക്കോടതി നിർദേശപ്രകാരം സിവിൽ ജഡ്ജ് ആർ. ജിഷ മുകുന്ദനെ ആർബിട്രേഷൻ കോടതി പ്രിസൈഡിങ് ഓഫിസറായി നിയമിച്ച് സഹകരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ ജിഷ മുകുന്ദന്റെ നിയമനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്.
കോഴിക്കോടും തിരുവനന്തപുരത്തുമാണ് സഹകരണ ആർബിട്രേഷൻ കോടതികൾ നിലവിലുണ്ടായിരുന്നത്. ഏഴുവർഷത്തിൽ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകരെയാണ് ഇവിടെ പ്രിസൈഡിങ് ഓഫിസർമാരായി സർക്കാർ നിയമിച്ചിരുന്നത്. തികച്ചും രാഷ്ട്രീയ നിയമനങ്ങളാണ് ഇവിടെ നടന്നിരുന്നത്. സഹകരണ നിയമ ഭേദഗതി പ്രകാരം ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫിസർമാരായി മുനിസിഫ് മജിസ്‌ട്രേറ്റിൽ കുറയാത്ത ഉദ്യോഗസ്ഥൻ വേണമെന്നാണ് ചട്ടം. സിറ്റിങ് ജഡ്ജിമാരെ ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുനൽകുന്ന രീതി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.
സർക്കാരിന്റെ നിരന്തര അഭ്യർഥനയെ തുടർന്നാണ് ഒടുവിൽ സിവിൽ ജഡ്ജിനെ വിട്ടുനൽകാൻ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഭരണാനുമതി നൽകിയത്. സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തർക്കങ്ങൾ സഹകരണ രജിസ്ട്രാറുടെ പരിഗണനയിലാണ് വരുന്നത്. തെരഞ്ഞെടുപ്പ് തർക്കങ്ങൾ, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നിങ്ങനെയുള്ള സാമ്പത്തികേതര തർക്കങ്ങളാണ് ആർബിട്രേഷൻ കോടതി പരിഗണിക്കുന്നത്.
സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തർക്കങ്ങളാണ് പ്രധാനമായും കോടതിയുടെ പരിഗണനയിൽ വരുന്നത്. സർക്കാർ നിയമിക്കുന്ന അഭിഭാഷകർ പ്രിസൈഡിങ് ഓഫിസർമാരായ ആർബിട്രേഷൻ കോടതികളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രിസൈഡിങ് ഓഫിസർമാരുടെ പക്ഷപാത നടപടികൾ സംബന്ധിച്ചായിരുന്നു പ്രധാന പരാതി. സിവിൽ ജഡ്ജ് പ്രിസൈഡിങ് ഓഫിസറായി ആർബിട്രേഷൻ കോടതി നിലവിൽ വന്നതോടെ ഇനി സുതാര്യ നടപടികൾ പ്രതീക്ഷിക്കാം. ഹൈക്കോടതിയിൽ നിലവിലുള്ള സമാന കേസുകൾ കൂടി പുതിയ കോടതിയിലേക്ക് മാറ്റും. സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലുള്ള സംസ്ഥാനത്തെ ആദ്യ ആർബിട്രേഷൻ കോടതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."