ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ മുന്നറിയിപ്പും നൽകുന്നുണ്ട്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ സാധ്യതയാണ് അറിയിപ്പിൽ.
ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാനും നിർദ്ദേശിക്കുന്നു. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
താപനില: ഇടുക്കിയിൽ യു.വി ഇൻഡക്‌സ് 11ൽ
തിരുവനന്തപുരം: ഉയർന്ന താപനിലയ്ക്കൊപ്പം സംസ്ഥാനത്ത് സംസ്ഥാനത്ത് യു.വി ഇൻഡക്‌സ് (അൾട്രാവയലറ്റ് വികിരണത്തിൻ്റെ തോത്) നിരക്കും ഉയരുന്നു. ഇന്നലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ യു.വി ഇൻഡക്‌സ് നിരക്ക് 11ൽ എത്തിയതിനെ തുടർന്ന് റെഡ് അലർട്ട് നൽകിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ആലപ്പുഴയിലെ ചെങ്ങന്നൂരിലും ഒൻപതും പാലക്ക് ജില്ലയിലെ തൃത്താലയിലും മലപ്പുറത്തെ പൊന്നാനിയിലും എട്ടും രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ട് നൽകിയിരുന്നു. ജനങ്ങൾ അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കാസർകോട്, കണ്ണൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധയിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തി. അതേ സമയം ഇന്നലെ തിരുവനന്തപുരം, കൊല്ലം,ഇടുക്കി, പാലക്കാട്,തൃശൂർ, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചു. ഇന്നും വിവിധയിടങ്ങളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ട് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലയിൽ 1.2 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാനാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."