എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂളുകൾക്ക് പൊലീസ് സംരക്ഷണം, നിയന്ത്രണങ്ങൾ കർശനം
തൃശ്ശൂർ: മാർച്ച് 26ന് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്നതിനിടെ വിദ്യാർത്ഥികളുടെ ആഘോഷ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ജാഗ്രതാ നടപടികൾ ശക്തമാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്കൂളുകൾ പ്രത്യേകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ ചില സ്കൂളുകളിൽ ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മിൽ തല്ലുണ്ടാക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കു ശേഷം സ്കൂൾ പരിസരത്ത് പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ അമിത ആഹ്ളാദ പ്രകടനങ്ങൾ നടത്തി സ്കൂളിന്റെ വസ്തുക്കൾ നശിപ്പിച്ചാൽ,വരുന്ന മുഴുവൻ ചെലവും രക്ഷിതാക്കളിൽ നിന്ന് ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂവെന്ന് ഡിഇഒ വ്യക്തമാക്കി. പരീക്ഷാ സമയത്ത് പരിശോധനയ്ക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ ഉണ്ടായിരിക്കും. ഇതുവരെ നടന്ന പരീക്ഷകളിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇക്കൊല്ലം തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ 89 പരീക്ഷാ കേന്ദ്രങ്ങളിൽ 9,945 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നുണ്ട്.
To prevent unruly celebrations on March 26, police protection will be provided to schools during the final day of SSLC exams. Authorities have identified five high-risk schools in Thrissur district where past incidents of vandalism, firecracker bursts, and student clashes were reported. Strict action will be taken against those causing damage, and repair costs will be recovered from parents. PTA members will be present, and special squads will monitor schools to ensure discipline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."