വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു
കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐ കോടതി സമൻസ് അയച്ചു. അടുത്ത മാസം 25-ന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കേസിൽ ഇവരെ സി.ബി.ഐ. പ്രതികളായി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ.യുടെ ഈ നീക്കം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതിചേർത്തത്. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. കുറ്റപത്രമനുസരിച്ച് മക്കളുടെ മുന്നിൽവെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ അമ്മയെ രണ്ടാം പ്രതിയായും അച്ഛനെ മൂന്നാം പ്രതിയായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
13, 9 വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. മാതാപിതാക്കൾ അറിഞ്ഞുകൊണ്ട് തന്നെ കുട്ടികളെ പ്രതികൾക്ക് പീഡനത്തിന് വിട്ടുനൽകിയെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. 2016 ഏപ്രിലിൽ മൂത്ത കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത് അമ്മയുടെ മുന്നിൽവെച്ചാണ്. രണ്ടാഴ്ചയ്ക്ക് ശേഷം അച്ഛനും ഈ ക്രൂരകൃത്യത്തിന് സാക്ഷിയായി. 11 വയസ്സുള്ള മൂത്ത കുട്ടിയെ 2017 ജനുവരി 13-നും, 9 വയസ്സുള്ള ഇളയ കുട്ടിയെ അതേ വർഷം മാർച്ച് 4-നും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചയെന്ന് ആരോപിച്ച് വാളയാറിലെ അമ്മയുടെ നേതൃത്വത്തിൽ വൻ സമരപരമ്പരകൾ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."