ഫിറ്റ്‌നസ് ഇല്ലാതെ റോഡുകളിലൂടെ ഓടുന്നത് 3,591 സർക്കാർ വാഹനങ്ങൾ; ഇതിൽ പകുതിയും പൊലിസിന്റെയും ആരോഗ്യ വകുപ്പിന്റെയും വാഹനങ്ങൾ
തിരുവനന്തപുരം: ഫിറ്റ്‌നസ് ഇല്ലാതെ നിരത്തുകളിലോടുന്നത് 3,591 സർക്കാർ വാഹനങ്ങൾ. ഇതിൽ പകുതിയും പൊലിസിലും ആരോഗ്യ വകുപ്പിലുമാണ്. പൊലിസിൽ ഇത്തരത്തിൽ 916 വാഹനങ്ങളാണുള്ളത്. ആരോഗ്യവകുപ്പിലാകട്ടെ 610 ഉം. തീപിടിത്തമോ, ദുരന്തമോ ഉണ്ടായാൽ പാഞ്ഞെത്തേണ്ട അഗ്നിരക്ഷാ സേനയിലുമുണ്ട് സർക്കാരിന്റെ വാഹന മാനേജ്‌മെന്റ് സോഫ്റ്റ്‌വയറായ വീൽസിലെ കണക്കു പ്രകാരം കണ്ടം ചെയ്യാറായ 116 വാഹനങ്ങൾ. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാൻ ഫിറ്റാണോ എന്നൊക്കെ പരിശോധിച്ച് അനുമതി നൽകുന്ന മോട്ടോർ വാഹന വകുപ്പിലുമുണ്ട് 135ണ്ണം.
വീൽസിലെ കണക്കുകൾ പരിശോധിച്ചാൽ സർക്കാരിന് പണമുണ്ടാക്കാൻ പോകുന്ന എല്ലാ വകുപ്പുകളിലും കണ്ടം ചെയ്യാറായ വാഹനങ്ങളാണുള്ളത്. റിക്കവറികൾക്ക് പോകേണ്ട റവന്യൂ വകുപ്പിൽ 100ഉം, നികുതി പിരിക്കാനിറങ്ങേണ്ട ജി.എസ്.ടിയിൽ 86ഉം, മയക്കുമരുന്നും ചാരായവും പിടിക്കാനിറങ്ങേണ്ട എക്‌സൈസിൽ 58 വാഹനങ്ങളും കാലപ്പഴക്കത്തിൽ കുടുങ്ങിയവയാണ്. വിനോദ സഞ്ചാര വകുപ്പിൽ 58 വാഹനങ്ങളും വിജിലൻസിൽ 48 വാഹനങ്ങളും ഉണ്ട്.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പിൻവലിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടിട്ടുണ്ടെങ്കിലും കേരളത്തിന് ബാധകമല്ലെന്നാണ് സർക്കാർ നിലപാട്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ സാധാരണക്കാർ ഉപയോഗിക്കാതിരിക്കാൻ റീടെസ്റ്റിന് 50 ശതമാനം നികുതി ചുമത്താൻ തീരുമാനിച്ച കേരളമാണ് സ്വന്തം വകുപ്പുകളിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടം ചെയ്യാതെ റോഡിലിറക്കുന്നത്.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു കളയുന്നതിനായി കേന്ദ്രം 150 കോടി രൂപയുടെ സ്‌ക്രാപ്പേജ് സ്‌കീം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായി രജിസ്‌ട്രേർഡ് വെഹിക്കിൾ സ്‌ക്രാപ്പിങ് ഫെസിലിറ്റീസ് കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാർ നിർദേശിച്ചെങ്കിലും അതിലും മെല്ലേ പോക്കാണ്. മൂന്ന് രജിസ്‌ട്രേർഡ് വെഹിക്കിൾ സ്‌ക്രാപ്പിങ് ഫെസിലിറ്റീസ് കേന്ദ്രങ്ങളാണ് സ്ഥാപിക്കാൻ പദ്ധതിയിട്ടത്.
മലബാറിലും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നിവിടങ്ങളിലെ ഉപയോഗത്തിനായി ഒന്നും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങൾക്കായും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ തെക്കൻ ജില്ലകൾക്കായി മറ്റൊന്നും. ഒരു കേന്ദ്രം കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിലും ബാക്കി രണ്ടെണ്ണം ടെൻഡർ വിളിച്ച് നൽകാനുമാണ് തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സിയുടെ എടപ്പാളിൽ സ്വകാര്യ കമ്പനിയുമായി ചേർന്നായിരുന്നു സ്ഥാപിക്കാൻ തീരുമാനിച്ചത്.
എന്നാൽ അത് കെ.എസ്.ആർ.ടി.സിയുമായി ബന്ധിപ്പിച്ച സൗകര്യത്തിന് മാത്രമേ അംഗീകാരം ലഭിച്ചുള്ളൂ. കാലാവധി തീർന്ന വാഹനങ്ങൾ പടിപടിയായി നിരത്തുകളിൽനിന്ന് ഒഴിവാക്കുകയാണ് പൊളിക്കൽ നയം (സ്‌ക്രാപ്പേജ് പോളിസി). മലിനീകരണം കുറയ്ക്കുക, ഇന്ധന ഇറക്കുമതി കുറയ്ക്കുക, സി.എൻ.ജി, വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്‌ക്രാപ്പേജ് പോളിസിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
3591 government vehicles running on roads without fitness Half of these are police and health department vehicles
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."