ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്
ജയ്പൂർ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഒത്തുകളിച്ചുവെന്ന ആരോപണനത്തിനെതിരെ പ്രതികരണവുമായി രാജസ്ഥാൻ ടീം. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിലെ അംഗവും ബിജെപി നേതാവുമായ എംഎൽഎ ജയദീപ് ബിഹാനിയാണ് രാജസ്ഥാൻ ഒത്തുകളിച്ചുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നത്.
ഈ വിഷയത്തിൽ ബിഹാനിക്കെതിരെ കർശന നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ടീം രാജസ്ഥാൻ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇതിനു പുറമെ ഈ ആരോപണങ്ങൾ എല്ലാം തള്ളികൊണ്ട് രാജസ്ഥാൻ ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടു.
''അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഞങ്ങൾ നിരസിക്കുന്നു. ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജസ്ഥാൻ റോയൽസ്, രാജസ്ഥാൻ സ്പോർട്സ് കൗൺസിൽ, റോയൽ മൾട്ടി സ്‌പോർട് പ്രൈവറ്റ് ലിമിറ്റഡ്, ബിസിസിഐ എന്നിവയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ക്രിക്കറ്റിന്റെ സത്യസന്ധത കളങ്കപ്പെടുത്തുന്നു'' രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രാജസ്ഥാൻ റോയൽസ് രണ്ട് റൺസിനായിരുന്നു പരാജയപ്പെട്ടത്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനേ സാധിച്ചുള്ളു. അവസാന ഓവറിൽ വെറും ഒമ്പത് റൺസ് വിജയിക്കാൻ ഉണ്ടായ സാഹചര്യത്തിൽ ലഖ്‌നൗ താരം ആവേശ് ഖാന്റെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ആറ് തോൽവിയും അടക്കം നാല് പോയിന്റോടെ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ. ഏപ്രിൽ 24ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
We did not fix anything this is all about losing the integrity of cricket Rajasthan Royals with a statement
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."